പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് 20 പേർ ജോലി ചെയ്തിരുന്നതായാണ് വിവരം. ഹർനൈയിലെ ഒരു കുഴിയിലാണ് സ്ഫോടനം ഉണ്ടായത്.

രക്ഷാപ്രവർത്തനം പൂർത്തിയായതായി ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചീഫ് ഇൻസ്‌പെക്ടർ അബ്ദുൾ ഗനി ബലോച്ച് പറഞ്ഞു. ‘രാത്രിയിൽ മീഥൈൻ വാതക സ്ഫോടനം നടക്കുമ്പോൾ 20 പേർ അവിടെ ജോലി ചെയ്തിരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയാക്കി. 12 മൃതദേഹങ്ങളും പരിക്കേറ്റ എട്ട് പേരെയും ഖനിയിൽ നിന്ന് കണ്ടെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി’, ബലോച്ച് പറഞ്ഞു.

അപകടത്തിന് കാരണം സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും മോശം തൊഴിൽ സാഹചര്യവുമാണെന്ന് ഖനി തൊഴിലാളികൾ പരാതിപ്പെട്ടു. സംഭവത്തില്‍ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. പാക്കിസ്താനിലെ കൽക്കരി ഖനന വ്യവസായത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ സാധാരണയായി അവഗണിക്കപ്പെടുന്നുണ്ട്. ഇത് ഓരോ വർഷവും ഡസൻ കണക്കിന് ഖനി തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്ന അപകടങ്ങൾക്കും സ്ഫോടനങ്ങൾക്കും കാരണമാകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*