
കർണാടകയിലെ മാണ്ഡ്യ, യാദ്ഗിരി ജില്ലകളിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ പറഞ്ഞു. ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എഎംഡി) നടത്തിയ പ്രാഥമിക സര്‍വേകളിലും പര്യവേക്ഷണങ്ങളിലുമാണ് മാണ്ഡ്യ ജില്ലയിലെ മര്‍ലഗല്ല മേഖലയില്‍ 1,600 ടണ്‍ നിക്ഷേപം കണ്ടെത്തിയത്.
എൻഡിടിവി ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകുന്നത്. സ്മാര്‍ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ ക്യാമറകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാവശ്യമായ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്നതിന് അനിവാര്യമായ ഘടകമാണ് ലിഥിയം.
രാജ്യസഭയില്‍ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ലിഥിയം കണ്ടെത്താനുള്ള സജീവമായ പരിശോധനകള്‍ എഎംഡി നടത്തുന്നുണ്ടെന്നും മന്ത്രി പറയുന്നു.
ആഗോള തലത്തില്‍ ഏറ്റവും ഡിമാന്റുള്ള ധാതുക്കളിലൊന്നാണിത്. എഎംഡിയുടെ സര്‍വേയില്‍ ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയില്‍ യുറേനിയത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആണവോര്‍ജ്ജ കമ്മീഷന്‍ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി.
Be the first to comment