22-കാരി ഭർതൃ​ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം; എട്ട് മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് 15-ാം നാൾ 22-കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എട്ടുമാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട കല്ലറക്കുഴി സ്വദേശി വിപിൻ എന്ന ഉണ്ണിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂണിലാണ് വിപിനും സോനയും വിവാഹിതരായത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയിച്ചശേഷമായിരുന്നു വിവാഹം. പക്ഷേ, വിവാഹത്തിന്റെ 15-ാം നാൾ രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിൽ സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് സോന ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്രണയ വിവാഹമായിരുന്നുവെങ്കിലും വിപിൻ നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. സോനയെ മനസികവും ശാരീരികവുമായി ഉപദ്രവിച്ചു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങി മരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണ് വിപിൻ പറഞ്ഞത്. ഇതിൽ സംശയമുണ്ടെങ്കിലും കൊലപാതകമല്ല ആത്മഹത്യയാണെന്ന് തന്നെയാണെന്നാണ് നിഗമനം.

Be the first to comment

Leave a Reply

Your email address will not be published.


*