പുകവലിക്കുന്നത് നോക്കിനിന്ന യുവാവിനെ 24കാരി കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി. 28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 കാരി ജയശ്രീ പണ്ഡാരി ഇവരുടെ സുഹൃത്തുക്കളായ സവിത സയ്‌റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.

നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയതായിരുന്നു രഞ്ജിത്. ഈസമയത്ത് കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയെ രഞ്ജിത് തുറിച്ച് നോക്കുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. തുറിച്ചുനോക്കിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ഈ സമയം സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയുടെ ദൃശ്യങ്ങള്‍ രഞ്ജിത് മൊബൈലില്‍ പകര്‍ത്തി. ഇരുവരും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

രോഷാകുലയായ ജയശ്രീ 2 സുഹൃത്തുക്കളെ വിളിച്ചുവരുത്തി. സംഭവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രഞ്ജിത്തിനെ ജയശ്രീയും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ജയശ്രീ രഞ്ജിത്തിനെ കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ പിന്നീട് പോലീസ് അന്വേഷണത്തില്‍ പിടിയിലാവുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*