യുക്രൈയിനിലെ ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാന്‍ 5 റൂട്ടുകള്‍

ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുക്രൈനില്‍ നിന്നും പുറത്ത് കടക്കാന്‍ അഞ്ച് അതിര്‍ത്തി ക്രോസിംഗ് ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് കീവിലെ ഇന്ത്യന്‍ എംബസി. റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാരോട് അടിയന്തിരമായി യുക്രൈന്‍ വിടാന്‍  ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്നായിരുന്നു കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നത്. 

റഷ്യന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കിടയില്‍ അതിവേഗം രാജ്യം വിടാന്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ്, അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി എംബസി പുറത്തു വിട്ടിരിക്കുന്നത്. അതിര്‍ത്തി കടക്കാന്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനിപ്പറയുന്ന രേഖകള്‍ ഉണ്ടായിരിക്കണം: സാധുതയുള്ള പാസ്പോര്‍ട്ട്, യുക്രൈനിയന്‍ റസിഡന്റ് പെര്‍മിറ്റ്, വിദ്യാര്‍ത്ഥി കാര്‍ഡ് അല്ലെങ്കില്‍ വിദ്യാര്‍ത്ഥി സര്‍ട്ടിഫിക്കറ്റ്, വിമാന ടിക്കറ്റ്.

അതിര്‍ത്തി കടക്കാന്‍ ലഭ്യമായ അഞ്ച് റൂട്ടുകള്‍ ഇവയാണ്: യുക്രൈന്‍-ഹംഗറി അതിര്‍ത്തി, യുക്രൈന്‍-സ്ലൊവാക്യ അതിര്‍ത്തി, യുക്രൈന്‍-മോള്‍ഡോവ അതിര്‍ത്തി, യുക്രൈന്‍-പോളണ്ട് അതിര്‍ത്തി, യുക്രൈന്‍-റൊമാനിയ അതിര്‍ത്തി. ഈ റൂട്ടുകള്‍ വഴി അതിര്‍ത്തി കടക്കാന്‍ മുകളില്‍ സൂചിപ്പിച്ച എല്ലാ രേഖകളും നിര്‍ബന്ധമാണ്.

യുക്രൈന്‍-ഹംഗറി അതിര്‍ത്തിയില്‍, സകര്‍പതിയ മേഖലയിലാണ് ചെക്ക്പോസ്റ്റുകള്‍ സ്ഥിതിചെയ്യുന്നത്. ട്രെയിന്‍ മാര്‍ഗം ചോപ് സിറ്റിയിലേക്ക് യാത്ര ചെയ്യുക എന്നതാണ് സൗകര്യപ്രദമായ മാര്‍ഗ്ഗമെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈന്‍-സ്ലൊവാക്യ അതിര്‍ത്തിയിലേക്ക്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബോര്‍ഡര്‍ ചെക്ക് പോസ്റ്റില്‍ സാധുവായ ഷെഞ്ചന്‍/സ്ലോവാക് വിസ ലഭിക്കേണ്ടതുണ്ട്.

വിശദമായ പ്രസ്താവനയില്‍, ഈ അതിര്‍ത്തി പ്രദേശങ്ങളിലെ എല്ലാ ചെക്ക്പോസ്റ്റുകളുടെയും പേരും സ്ഥാനങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ അതിര്‍ത്തി കടക്കുന്നതുമായി ബന്ധപ്പെട്ട സഹായത്തിനായി മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളുടെ എംബസികളുടെ കോണ്‍ടാക്റ്റ് നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ, സിവിലിയന്‍ പ്രദേശങ്ങളില്‍ കൂടി റഷ്യ ആക്രമണം ശക്തമാക്കിയപ്പോള്‍ പൗരന്മാരോട് യുക്രൈനിലേക്ക് പോകരുതെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*