സംസ്ഥാനത്ത് 7 സെന്‍റർ ഓഫ് എക്‌സലൻസ് സ്ഥാപനങ്ങൾ കൂടി; 11.4 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി 7 സെന്‍റർ ഓഫ് എക്‌സലൻസ് സ്ഥാപനങ്ങൾ വരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സ്വയം ഭരണ സ്ഥാപനങ്ങളായാകും സെന്‍റർ ഓഫ് എക്‌സലൻസ് സ്ഥാപനങ്ങൾ സ്ഥാപിക്കുക.

സെന്‍റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ്‌ സ്റ്റഡീസ്, കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എജുക്കേഷൻ, സെന്‍റർ ഫോർ ഇൻഡീജീനിയസ് പീപ്പിൾസ് എജുക്കേഷൻ, ദി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാലിറ്റി, കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് എന്നീ സ്ഥാപനങ്ങളാകും സംസ്ഥാനത്ത് പുതുതായി എത്തുക.

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ 11.4 കോടി രൂപ ചെലവാക്കിയാകും പുതിയ സെന്‍റർ ഓഫ് എക്‌സലൻസുകൾ സ്ഥാപിക്കുക. സംസ്ഥാനത്തേക്ക് വിദേശത്തു നിന്നുമുള്ള വിദ്യാർഥികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റഡി ഇൻ കേരള പദ്ധതിക്കും തുടക്കമായതായി മന്ത്രി ആർ ബിന്ദു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക് പാർപ്പിട സൗകര്യങ്ങൾക്കായി സ്വകാര്യ മേഖലയുടെ കൂടി സഹകരണം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ കോൺക്ലേവും സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായിട്ടാകും കോൺക്ലേവുകൾ സംഘടിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*