ശിങ്കാരിമേളത്തിന്‍റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും കോട്ടയത്തിന്‍റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന് കലക്ട്രേറ്റിൽ തുടക്കം

കോട്ടയം : ശിങ്കാരിമേളത്തിന്‍റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും കോട്ടയത്തിന്‍റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന് കലക്ട്രേറ്റിൽ തുടക്കം. കോട്ടയം ജില്ല രൂപീകൃതമായതിന്‍റെ എഴുപത്തഞ്ചാം വാർഷികാഘോഷം കളറാക്കി കലക്ട്രേറ്റ് ജീവനക്കാർ. ജില്ലയുടെ ഭൂപടവും ജില്ലയിലെ ഒൻപതു നിയമസഭ മണ്ഡലങ്ങളും പലനിറങ്ങളിൽ അടയാളപ്പെടുത്തിയ കേക്ക് കളക്ട്രേറ്റിന്‍റെ കവാടത്തിൽ നടന്ന ചടങ്ങിൽ മുറിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങൾക്കു തുടക്കമിട്ടത്.

കോട്ടയം@75 എഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്‌ കെവി ബിന്ദുവും പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് ജഡ്‌ജ്‌ മിനി എസ് ദാസും കലക്‌ടർ വി വിഗ്‌നേശ്വരിയും ജില്ല പൊലീസ് മേധാവി കെ കാർത്തിക്കും സബ് കലക്‌ടർ ഡി രഞ്ജിത്തും അഡിഷണൽ ജില്ല മജിസ്‌ട്രേറ്റും ബീന പി ആനന്ദും ചേർന്നു മുറിച്ചു.

തുടർന്ന്‌ ജില്ല പഞ്ചായത്ത് അങ്കണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്‌ത കേക്കും മുറിച്ചു. അതിനുശേഷം ജില്ല പഞ്ചായത്ത് പ്രസിഡന്‍റും ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും സബ് കലക്‌ടറും അഡിഷണൽ ജില്ല മജിസ്‌ട്രേറ്റും ചേർന്ന് ജില്ല പഞ്ചായത്ത് വളപ്പിൽ പ്ലാവ് നട്ടു.

1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നു മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്. ഞായറാഴ്‌ച വൈകിട്ടുമുതൽ കലക്ട്രേറ്റിന്‍റെ പൂമുഖം ദീപാലങ്കൃതമായിരുന്നു. വർണബലൂണുകൾ കൊണ്ട് കലക്ട്രേറ്റ് കവാടം അലങ്കരിക്കുകയും ചെയ്‌തിരുന്നു.

ജില്ല ഇൻഫർമേഷൻ ഓഫിസർ എ അരുൺ കുമാർ, പ്ലാനിങ് ഓഫിസർ പിഎ അമാനത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ, കലക്ട്രേറ്റ് ജീവനക്കാർ, ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*