അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദേശകഴുന്നിന് ഇന്ന് തുടക്കം. രാവിലെ ആറുമണിയുടെ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനു പ്രതിഷ്ഠിക്കും. തുടർന്ന് പ്രദക്ഷിണമായി ചെറിയ പള്ളിയിലേയ്ക്ക് സംവഹിക്കും. 24-ന് വൈകുന്നേരത്തെ പ്രദക്ഷിണം വരെ ചെറിയപള്ളിയിലാണു വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുക.
വൈകുന്നേരം 5.45 ന്റെ വി. കുർബാനയ്ക്കു ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് മുഖ്യ കാർമികത്വം വഹിക്കും. ആറിന് കിഴക്കും ഭാഗത്തിന്റെ കഴുന്ന് പ്രദക്ഷിണം ആരംഭിക്കുകയും വൈകിട്ട് 8.30 ന് ചെറിയ പള്ളിയിൽ സമാപിക്കുകയും ചെയ്യും.. തുടർന്ന് പാലാ കമ്മ്യൂണിക്കേഷന്റെ ഗാനമേളയും ഉണ്ടായിരിക്കും.
കോട്ടയം ടെക്സ്റ്റൈൽസിൽ ( വേദഗിരി സ്പിന്നിങ് മിൽ ) നിന്നും ഇന്നലെ നടന്ന കഴുന്ന് പ്രദക്ഷിണത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് ഒരുക്കമായി അനേകം വിശ്വാസികൾ ചെറിയ പള്ളിയുടെ നടയിൽ ചാണകമെഴുകൽ നേർച്ചയ്ക്കായി ഇന്നലെ രാത്രി സമയത്തും വിശ്വാസികളുടെ തിരക്കായിരുന്നു. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി അനവധി വിശ്വാസികൾ അതിരമ്പുഴ തിരുനാളിന്റെ പ്രത്യേകതയിൽ ഒന്നായ ഈ ചാണകമെഴുകൽ നേർച്ചയിൽ വിശ്വാസപൂർവ്വം പങ്കെടുക്കുന്നു.
Be the first to comment