പാലക്കാട്-തൃശൂർ ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. വടക്കുംപാറ ഭാഗത്തായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. റോഡ് ഇടിയാനുള്ള സാധ്യത മുൻ നിർത്തി ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രിച്ചിരിക്കുകയാണിപ്പോൾ.
കുതിരാൻ തുരങ്കം കഴിഞ്ഞ് 300 മീറ്റർ ദൂരത്തായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് വിള്ളലിന് കാരണമെന്ന് ആരോപണമുയരുന്നുണ്ട്. ഫൗണ്ടേഷൻ ഇടാതെ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്ത് ടാർ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. റോഡിനപ്പുറം 30 അടി താഴ്ചയാണ്.
റോഡിൽ വിള്ളൽ കണ്ട സംഭവത്തിൽ കരാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പദ്ധതിയിൽ കരാർ കമ്പനി വരുത്തിയ വീഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കും. ടോൾ പിരിവ് തുടങ്ങിയ കമ്പനി അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെയും പാതയിൽ ലഭ്യമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കരാർ കമ്പനിയുടെ വീഴ്ച പരിശോധിക്കൻ തിങ്കളാഴ്ച പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Be the first to comment