സൗദി എയർലൈൻസിൻ്റെ സർവീസ് ഓപ്പറേഷൻ റിയാദ് എയർപ്പോർട്ടിൽ നിന്ന് മാറ്റുന്നു

റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിൻ്റെ (സൗദിയ) റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസ് ഓപ്പറേഷൻസ് മാറ്റുന്നു. സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിന് വേണ്ടിയാണ് സൗദിയ വഴിമാറുന്നത്. പകരം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തരാഷ്ട്ര വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി അവിടം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള സർവീസ് ഓപറേഷൻ. 

നിലവിൽ രാജ്യത്ത് റിയാദ്, ജിദ്ദ രണ്ട് നഗരങ്ങളിൽ നിന്നാണ് സൗദി എയർലൈൻസ് പ്രവർത്തനം നടത്തുന്നതെന്നും 2025ൽ പ്രവർത്തനം ആരംഭിക്കുന്ന റിയാദ് എയറിന് ‘സൗദിയ’യുടെ ഓഹരികൾ കൈമാറുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ഇൻഫ്രാസ്ട്രക്ചർ ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡൻറ് മുഹമ്മദ് അൽ ഖുറസി അഭിമുഖത്തിൽ പറഞ്ഞു. രണ്ട് വലിയ ദേശീയ കമ്പനികൾ ഒരേ കേന്ദ്രത്തിൽ നിന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ശേഷിയുടെ വലിപ്പവും സൗദി തലസ്ഥാനത്തേക്കുള്ള കണക്റ്റിവിറ്റിയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റിയാദ് എയർ, സൗദി എയർലൈൻസിൻ്റെ ഓഹരികൾ ഒരേസമയം ഏറ്റെടുക്കുമെന്നും അൽഖുറസി പറഞ്ഞു. 

സൗദി എയർലൈൻസ് മദീനയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. ഏറ്റവും വിശുദ്ധമായ ഇസ്ലാമിക നഗരങ്ങളിൽ ഒന്നാണത്.  മതപരമായ വിനോദസഞ്ചാരത്തിനുള്ള ഒരു പ്രധാന സ്ഥലവുമാണത്. 1.7 കോടി യാത്രക്കാരുടെ ശേഷി ഇരട്ടിയാക്കുന്ന വിപുലീകരണ പ്രക്രിയയാണ് മദീന വിമാനത്താവളത്തിൽ നടക്കുന്നത്. തീർത്ഥാടകരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൗദി എയർലൈൻസ് റീ ഡയറക്‌റ്റ് ചെയ്യും. എന്നാൽ റിയാദ് എയർ വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുക. വ്യോമഗതാഗത രംഗത്ത് വലിയ ഗൾഫ് എയർലൈനുകളുമായി റിയാദ് എയർ മത്സരിക്കുമെന്നും അൽഖുറസി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*