സംസ്ഥാനത്ത്‌ ലോഡ് ഷെഡിംഗ് ഇല്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ലോഡ് ഷെഡിംഗ് ഇല്ലെന്ന് സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ലോഡ് ഷെഡിംഗ് സാഹചര്യമില്ല. ചില ഇടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. അത് കെഎസ്ഇബി ചർച്ച ചെയ്ത് തീരുമാനിക്കും. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിർദേശങ്ങൾ അറിയിക്കാനും കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിൻ്റെ അളവ് കുറയ്ക്കാൻ കഴിയുമോ എന്നതടക്കം പരിഗണനയിലുണ്ട്.

ലോഡ് കൂടുമ്പോൾ ഫ്യൂസ് പോകുമെന്നും അടുത്ത സെക്കൻഡിൽ തന്നെ സെക്ഷൻ ഓഫീസിൽ വിളിക്കേണ്ടെന്നും കെഎസ്ഇബി പബ്ലിക് റിലേഷൻ ഓഫീസർ സുഭാഷ് നേരത്തെ പറഞ്ഞിരുന്നു. സെക്ഷൻ ഓഫീസിൽ വന്നതുകൊണ്ട് കറന്റ് കിട്ടില്ല. ഇത് ബോധപൂർവം ചെയ്യുന്നതല്ലെന്നും അദ്ദേഹം  പറഞ്ഞു. പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, സംസ്ഥാനത്ത് താപതരംഗ സാധ്യത ഒരു പരിധി വരെ കുറഞ്ഞുവെങ്കിലും പകൽ സമയത്തെ വെയില്‍ കഠിനമായി തന്നെ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. രാവിലെ 11 മണിമുതല്‍ വൈകുന്നേരം മൂന്ന് മണിവരെയുള്ള വെയിൽ കൊള്ളരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേനൽ മഴ കാരണം ഉഷ്ണ തരംഗ സാധ്യത കുറഞ്ഞു, എങ്കിലും ചൂട് തുടരുമെന്ന് ഡോ. ശേഖർ കുര്യാക്കോസ്  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*