പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും

ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. എംപിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ് എന്നിവ ഈ കാലയളവിൽ നടക്കും. ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ രാജ്യസഭ സമ്മേളനവും ചേരുമെന്നും കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു.

എട്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. ലോക്സഭ സ്പീക്കർ സ്ഥാനത്ത് ആര് എത്തും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. ജെഡിയു, ടിഡിപി പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്പീക്കർ സ്ഥാനം ബിജെപി തന്നെ നിലനിർത്താനാണ് സാധ്യത.

രാജ്യസഭയുടെ 264ാമത് സമ്മേളനമാണ് ഈ മാസം 27 മുതൽ ജൂലൈ 3 വരെ നടക്കുക. ജൂൺ 27ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. മൂന്നാം മോദി സർക്കാരിൻ്റെ അടുത്ത അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കും. ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതും ആദ്യ സമ്മേളനത്തിലാണ്. രാഹുൽ ഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവാകും എന്നാണ് കോൺഗ്രസിലെ തീരുമാനം. 2014, 2019 ലോക്സഭകളെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് 234 എംപിമാരുടെ പിന്തുണയുള്ള സഭയാണ് ഇത്തവണത്തേത്.

Be the first to comment

Leave a Reply

Your email address will not be published.


*