മാതളം കഴിക്കുന്നതിലൂടെ അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ കഴിയുമെന്ന് പഠനം

ഓര്‍മക്കുറവ്, വൈജ്ഞാനിക തകര്‍ച്ച എന്നിവയില്‍ തുടങ്ങി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പരാജയപ്പെടുന്ന അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുന്ന നാഡീരോഗമാണ് അല്‍ഷിമേഴ്സ്. ഈ രോഗത്തെ പൂര്‍ണമായും ഭേദമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാതളം കഴിക്കുന്നതിലൂടെ രോഗത്തെ ചെറുക്കാന്‍ കഴിയുമെന്നാണ് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം പറയുന്നത്.

ആന്റിഓക്‌സിഡന്റുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ഫലമാണ് മാതളം. ബെറികൾ, പരിപ്പുവര്‍ഗങ്ങള്‍, മാതളം തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങളാണ് എല്ലാഗിറ്റാനിനുകള്‍, എല്ലാജിക് ആസിഡ് എന്നിവ. ഇവ ആമാശയത്തിലെത്തുമ്പോൾ അവയെ ദഹിപ്പിക്കാനായി പ്രവർത്തിക്കുന്ന ബാക്ടീരിയകൾ യുറോലിത്തിന്‍-എ എന്ന സംയുക്തം ഉത്പാദിപ്പിക്കുന്നു. അങ്ങനെ രൂപപ്പെടുന്ന യൂറോലിത്തിന് അല്‍ഷിമേഴ്സിനെ ഭേദമാക്കുവാന്‍ കഴിയുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കോപ്പന്‍ഹേഗനിലെ പുതിയ പഠനങ്ങള്‍ പറയുന്നത്. മസ്തിഷ്‌കത്തിലെ തകരാറുകള്‍ സംഭവിച്ച മൈറ്റോകോണ്‍ഡ്രിയകളെ നീക്കം ചെയ്യാന്‍ യുറോലിത്തിനു സാധിക്കുമെന്നും പഠനം പറയുന്നു.

ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന മറ്റൊരു പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാതളനാരങ്ങയുടെ ജ്യൂസിന് പ്രായപൂര്‍ത്തിയായവരില്‍ ഓര്‍മശക്തി മെച്ചപ്പെടുത്തുവാനുള്ള കഴിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്

ശക്തമായ ആന്റിഓക്‌സിഡന്റുകളായ പ്യുണിക്കലാജിനുകള്‍, ആന്തോസിയാനിനികള്‍ എന്നീ പോളിഫിനോളുകളാല്‍ സമ്പുഷ്ടമാണ് മാതളനാരങ്ങ. നാഡീരോഗങ്ങള്‍ക്കു കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം, വീക്കം തുടങ്ങിയവയെ ചെറുക്കന്‍ ഈ പോളിഫിനോളുകള്‍ക്ക് സാധിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റുകള്‍, നാരുകള്‍ എന്നിവയും മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍ എന്നിവയുടെ തോതില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം. ഇതുമൂലം നാഡീകോശങ്ങള്‍ക്കു സംഭവിക്കുന്ന നാശമാണ് അല്‍ഷിമേഴ്സ് രോഗത്തിന്റെ പ്രധാന കാരണം. തലച്ചോറിന്റെ കൂടുതലായുള്ള ഓക്‌സിജന്‍ ഉപഭോഗവും ലിപിഡുകളുടെ തുടര്‍ച്ചയായ ചലനങ്ങളും ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തിനുള്ള സാധ്യതകള്‍ കൂട്ടുന്നുണ്ട്. മാതളത്തില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

തലച്ചോറിലെ കോശങ്ങള്‍ക്കുണ്ടാകുന്ന വീക്കമാണ് അല്‍ഷിമേഴ്സ് രോഗത്തിന്റെ മറ്റൊരു പ്രധാന കാരണം. ഇത് നാഡീ-കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയും തത്ഫലമായി തലച്ചോറില്‍ അമലോയിഡ് പ്ലാക്കുകളുടെയും ടൗ പ്രോട്ടീനുകളുടെ അസ്വാഭാവിക കൂടിച്ചേരലുകള്‍ മൂലമുണ്ടാകുന്ന ടൗ ടാങ്കിലുകളുടെയും അടിഞ്ഞുകൂടലിനു കാരണമാകുകയും ചെയ്യുന്നു.

വീക്കം സംഭവിക്കുന്ന കോശപാതകളെ തടഞ്ഞുകൊണ്ട് കോശജ്വലനത്തിനു കാരണമാകുന്ന സൈറ്റോകൈനുകളുടെ പ്രവര്‍ത്തനത്തെ ചെറുക്കുവാന്‍ മാതളത്തിനു കഴിയുന്നുണ്ട്. ഇത് അൽഷിമേഴ്‌സിനു കാരണമാകുന്ന തുടര്‍ച്ചയായ മസ്തിഷ്‌ക തകരാറിനെ നിയന്ത്രിക്കുന്നു.

അമലോയ്ഡ് പ്ലാക്കുകളുടെയും ടൗ ടാങ്കിലുകളുടെയും അടിഞ്ഞുകൂടല്‍ നാഡീവ്യവസ്ഥയിലുണ്ടാകുന്ന സംവേദനത്തെ തടഞ്ഞുകൊണ്ട് അല്‍ഷിമേഴ്സ് രോഗികളില്‍ മരണകാരണമാകുന്ന കോശമരണത്തിലേക്കു നയിക്കുന്നു. മാതളനാരങ്ങയിലെ പോളിഫിനോളുകള്‍ക്ക് ഈ പ്രോട്ടീനുകളുടെ അടിഞ്ഞുകൂടലിനെ തടയാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാതളത്തിന്റെ ജ്യൂസിന് മൃഗങ്ങളുടെ തലച്ചോറിലുണ്ടാകുന്ന പ്രോട്ടീനുകളെ തടയാനുള്ള കഴിവുണ്ട്. എന്നാല്‍ മനുഷ്യരില്‍ ഇതിന്റെ പ്രവര്‍ത്തനമെങ്ങനെയെന്നത് പരീക്ഷിച്ചറിയേണ്ടതുണ്ടെന്ന് ‘ന്യൂറോബയോളജി ഓഫ് ഏജിങ്’ എന്ന ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*