കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി തോമസിന്റെ വീട്ടിലെത്തി നഷ്ടപരിഹാരത്തുക കൈമാറി എന്‍ബിടിസി

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി തോമസിന്റെ വീട്ടിലെത്തി നഷ്ടപരിഹാരത്തുക കൈമാറി എന്‍ബിടിസി. എന്‍ബിടിസി മാനേജ്‌മെന്റ് പ്രതിനിധികളായ ഷിബി എബ്രഹാം, തോമസിന്റെ ഭാര്യ മറിയാമ്മയ്ക്ക് നഷ്ടപരിഹാരത്തുകയായ എട്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തോമസിന്റെ അഞ്ചുവയസുള്ള മകന്റെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസച്ചെലവ് കമ്പനി നിര്‍വഹിക്കുമെന്നും കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തെ നേരില്‍ കണ്ട് നഷ്ടപരിഹാരം കൈമാറുന്നത് രണ്ട് ദിവസത്തിനുള്ളില്‍ മാനേജ്‌മെന്റ് പൂര്‍ത്തിയാക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലായി പതിമൂന്ന് കുടുംബങ്ങളെ സംഘം ഇന്നും നാളെയുമായി നേരില്‍കാണും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ തുടര്‍ന്നും ഉറപ്പാക്കുമെന്ന് എന്‍ബിടിസി അറിയിച്ചു. പത്ത് വര്‍ഷം മുന്‍പാണ് എന്‍ഡിടി ടെക്‌നീഷ്യനായി മേപ്രാല്‍ ചിറയില്‍ മരോട്ടിമൂട്ടില്‍ തോമസ് സി ഉമ്മന്‍ (ജോബി) എന്‍ബിടിസിയില്‍ ടെക്‌നീഷ്യനായി ജോലിക്കെത്തുന്നത്.

മംഗഫില്‍ കമ്പനി ജോലിക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റിലായിരുന്നു അതിദാരുണമായ തീപിടുത്തം. മകന്റെ വിയോഗ വാര്‍ത്ത പിതാവ് ഉമ്മന്‍ ചാക്കോയ്ക്കും കുടുംബത്തിനും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അപകടമുണ്ടായ വിവരം അറിഞ്ഞ് തോമസിനെ കുടുംബം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*