‘ഭീകരാക്രമണങ്ങൾക്ക് പരിഹാരം കാണേണ്ടത് പൊള്ളയായ പ്രസംഗങ്ങളിൽ നിന്നല്ല’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊള്ളയായ പ്രസംഗങ്ങളിൽ നിന്നോ വ്യാജ വാഗ്‌ദാനങ്ങളിൽ നിന്നോ അല്ല മറിച്ച് ശക്തമായ നടപടികളിലൂടെയാണ് ഇത്തരം ഭീകരാക്രമണങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘ജമ്മു കശ്‌മീരിലെ കത്വയിൽ ഇന്ത്യൻ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മാതൃരാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച രക്തസാക്ഷികൾക്ക് വൈകാരികമായ ആദരാഞ്ജലികൾ. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു’.

‘നമ്മുടെ സൈന്യത്തിന് നേരെയുണ്ടാകുന്ന ഭീരുത്വപരമായ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഒരു മാസത്തിനുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യത്തിൻ്റെ സുരക്ഷയ്ക്കും നമ്മുടെ സൈനികരുടെ ജീവിതത്തിനും കനത്ത പ്രഹരമാണ്. നിരന്തരമായ ഭീകരാക്രമണങ്ങൾക്കുള്ള പരിഹാരം ശക്തമായ നടപടികളിൽ നിന്നായിരിക്കും, പൊള്ളയായ പ്രസംഗങ്ങളിൽ നിന്നും വ്യാജ വാഗ്‌ദാനങ്ങളിൽ നിന്നുമല്ല. ഈ ദുഃഖസമയത്ത് ഞങ്ങൾ രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു.

സംഭവത്തിൽ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ജമ്മുവിൽ ഭീകരവാദ പ്രവർത്തനം വർധിക്കുന്നത് വളരെയധികം ആശങ്കാജനകമാണ്. അഞ്ച് ജവാന്മാർ കൊല്ലപ്പെടാനും ആറ് പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഭീകരകരമാണത്തിൽ ശക്തമായി അപലപിക്കുന്നു. തങ്ങളുടെ പ്രാർത്ഥനകൾ പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമുണ്ട്. ഭീകരതയെ നേരിടാനും പൊതു സുരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു . അതേസമയം മേഖലയിൽ ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*