ആ കുറിപ്പ് വിഷമിപ്പിച്ചു; 2 വർഷത്തെ വെെദ്യുതി ബില്ലും പഠനച്ചെലവും ഏറ്റെടുക്കും: രാഹുല്‍

പത്തനംതിട്ട: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച ഒരു കുറിപ്പ് ശ്രദ്ധേയമായിരുന്നു. ‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്’, എന്നായിരുന്നു കുറിപ്പിൽ പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാർ എഴുതിയിരുന്നത്. ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ പങ്കുവെച്ച ഈ വെെകാരിക കുറിപ്പിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ.

കുറിപ്പ് വല്ലാതെ വേദനയുണ്ടാക്കിയെന്നും കുടുംബത്തിന്‍റെ രണ്ട് വർഷത്തെ വെെദ്യുതി ബില്‍ താന്‍ അടക്കുമെന്നും അറിയിച്ചിരിക്കുകയാണ് രാഹുല്‍. കുട്ടികളുടെ മൂന്ന് വർഷത്തെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. റിപ്പോർട്ടർ വാർത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇടപെടൽ.

ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ് സ്കൂളിൽ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമായിരുന്നുവെന്നും അതിനാൽ മിക്കവാറും മാസങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുന്ന വീടാണിതെന്നും കോഴഞ്ചേരി സെക്ഷനിലെ ലൈൻമാൻ ബിനീഷ് പറഞ്ഞു.

രാവിലെ സ്കൂളിൽ പോകുന്നതിന് മുൻപേ ഇരുവരും എഴുതിയതായിരുന്നു കുറിപ്പ്. കുറിപ്പിൽ കണ്ട നമ്പറിൽ ലൈൻമാൻ വിളിച്ചപ്പോൾ വീട്ടിലെ ഗൃഹനാഥനെയാണ് കിട്ടിയത്. അദ്ദേഹമാണ് കുറിപ്പ് മക്കള്‍ എഴുതിയതാണെന്ന് പറഞ്ഞത്.

461 രൂപയായിരുന്നു കുടിശ്ശിക ബില്‍. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അച്ഛനും മക്കളും കഴിയുന്നത്. വീട്ടിൽ കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്. തയ്യൽക്കട ജീവനക്കാരനാണ് ഗൃഹനാഥൻ. അച്ഛനും മക്കളുമാണ് ആ വീട്ടിലുള്ളത്. അവരുടെ അമ്മയെ മൂന്ന് വർഷം മുൻപ് കാണാതായതാണ്. തയ്യൽ കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇതിൽ നിന്നാണ് മക്കളുടെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്. ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്.

കുട്ടികൾക്ക് പല മാസങ്ങളിലും സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഫ്യൂസ് ഈരിയതിനെ തുടർന്ന് ഇരുട്ടത്ത് കഴിയേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് അപേക്ഷ എഴുതിയതെന്നാണ് കുട്ടികൾ പറഞ്ഞത്. ഏറെ വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറുള്ളതെന്നും രണ്ടും മൂന്നും ദിവസും അച്ഛനും മക്കളും ഇരുട്ടത്ത് ഇരിക്കാറുണ്ടെന്നും ലൈൻമാൻ പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*