വ്യാജ എൻസിസി ക്യാമ്പ് സംഘടിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗീക അതിക്രമം

വ്യാജ നാഷണല്‍ കേഡറ്റ് കോർപ്‌സ് (എൻസിസി) ക്യാമ്പ് സംഘടിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗീക അതിക്രമം. തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് സംഭവം. ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും 12 പേരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായുമാണ് പോലീസ് അറിയിക്കുന്നത്. വ്യാജ ക്യാമ്പിന്റെ സംഘാടകരേയും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലും എൻസിസി ഓഫിസര്‍ അടക്കം രണ്ട് അധ്യാപകരുമടക്കം 11 പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വകാര്യ സ്കൂളിന് എൻസിസി യൂണിറ്റുണ്ടായിരുന്നില്ല. എന്നാല്‍ ക്യാമ്പ് സംഘടിപ്പിക്കുകയാണെങ്കില്‍ എൻസിസി യൂണിറ്റ് ആരംഭിക്കാൻ യോഗ്യത ലഭിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഒരു സംഘം സ്കൂള്‍ മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നു. സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ സ്കൂള്‍ മാനേജ്മെന്റ് പരാജയപ്പെടുകയായിരുന്നു.

41 വിദ്യാർഥികളാണ് മൂന്ന് ദിവസം നടന്ന ക്യാമ്പില്‍ പങ്കെടുത്തത്. 17 പെണ്‍കുട്ടികളും വിദ്യാർഥികളില്‍ ഉള്‍പ്പെടുന്നു. ഈ മാസം ആദ്യമായിരുന്നു ക്യാമ്പ്. പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് ഒന്നാം നിലയിലുള്ള സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു. ആണ്‍കുട്ടികള്‍ക്ക് താഴത്തെ നിലയിലും. ഓഡിറ്റോറിയത്തിന്റെ പുറത്തേക്ക് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം.

സ്കൂള്‍ അധികൃതർക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്നും എന്നാല്‍ മൂടിവെക്കുകയായിരുന്നെന്നും ഡിഎസ്‌പി പി തങ്കദുരൈ പറഞ്ഞു. സംഭവം നിസാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഡിഎസ്‌പി കൂട്ടിച്ചേർത്തു.ക്യാമ്പിന്റെ സംഘാടകർ സമാനമായ പദ്ധതികള്‍ മറ്റ് സ്കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോക്‌സൊ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധയ്ക്കായി വിധേയരാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി നടപടി എടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*