ജില്ലാ പോലീസ് മേധാവിയെ പൊതു വേദിയില്‍ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: ജില്ലാ പോലീസ് മേധാവിയെ പൊതു വേദിയില്‍ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ എത്തിയപ്പോള്‍ എസ്പി എസ് ശശിധരന്‍ ഉണ്ടായിരുന്നില്ല. ഇതാണ് അന്‍വറിനെ പ്രകോപിപ്പിച്ചത്. പോലീസിന്റെ ഫാസിസം നല്ലതല്ല. സര്‍ക്കാരിനെ മോശമാക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നു പിവി അന്‍വര്‍ പറഞ്ഞു.

”എസ്പി കുറേ സിംകാര്‍ഡ് വാങ്ങിയത്, അതിന്റെ വീഡിയോസ് ഒക്കെ കണ്ടു. എന്റെ 10 ലക്ഷത്തിന്റെ മൊതലിന് ഒരു വിലയുമില്ലേ. എസ്പിയെ കാണുന്നത് തന്നെ ടിവിയിലാണ്. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തമില്ലേ. ഞാനൊരു പൊതു പ്രവര്‍ത്തകനല്ലേ. എന്റെ വീടിനടുത്ത് ഒരു സംഭവമുണ്ടായാല്‍ എന്നെയെന്ന് വിളിക്കണ്ടേ?. ഇപ്പോള്‍ തന്നെ, 10 മണിക്കാണ് സമ്മേളനം തുടങ്ങേണ്ടത്. 27 മിനിറ്റാണ് ഞാന്‍ കാത്തിരുന്നത്. ഒരു കുഴപ്പോമില്ല. അദ്ദേഹം തിരക്കു പിടിച്ച ഓഫീസറാണ്. ആ തിരക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വരാന്‍ വൈകിയതെങ്കില്‍ എനിക്കൊരു പ്രശ്‌നവുമില്ല.

നമ്മളാരും കാത്തിരിക്കാന്‍ തയ്യാറാണ്. പക്ഷെ അവന്‍ അവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചാണ് വരാന്‍ വൈകിയതെങ്കില്‍ അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. റിട്ടയേഡ് ചെയ്തുപോകുന്ന ഉദ്യോഗസ്ഥന്മാരുടെ വീടു കണ്ട് അന്തംവിട്ടുപോയിട്ടുണ്ട്. ആഫ്രിക്കയില്‍ വരെ പോയി അധ്വാനിച്ചിട്ട് എനിക്ക് അതുപോലൊരു വീട് ഉണ്ടാക്കാനായിട്ടില്ല”.’എന്റെ പാര്‍ക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി. എട്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. പ്രതിയെ കണ്ടത്താനായില്ല. ഒരാളെ വിളിച്ചു വരുത്തി ചായകൊടുത്തു വിട്ടു.

ഏത് പൊട്ടനും കണ്ടത്താവുന്ന കാര്യമായിട്ടും പ്രതിയെ ഇനിയും പിടിച്ചിട്ടില്ല. ചില പോലീസുകാര്‍ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. പെറ്റിക്കേസിനായി പോലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണ്. തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇതെന്നും’ പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.  തുടര്‍ന്നു സംസാരിച്ച എസ്പി ഒറ്റ വാചകത്തില്‍ പ്രസംഗം ഒതുക്കി.

താന്‍ അല്‍പ്പം തിരക്കിലാണെന്നും അതുകൊണ്ട് പ്രസംഗത്തിനുള്ള മൂഡിലല്ല എന്നും എസ്പി പറഞ്ഞു. ചടങ്ങിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് എസ്പി ശശിധരന്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. എസ്പിയെ വേദിയിലിരുത്തി പിവി എന്‍വര്‍ എംഎല്‍എ അവഹേളിച്ചത് ജില്ലയിലെ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*