ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍, പ്രാര്‍ഥനയോടെ നാട്

കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റത്.

വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം.

ഇന്നലെയുണ്ടായ അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ 9 പേര്‍ക്കാണ് പരിക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരിക്കേറ്റു. ശിവണ്ണന്റെ സഹോദരന്‍ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജെന്റസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*