ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദറിന് നാലാമതും വിജയം

ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി. സുമോദ് ദാമോദറിനെ (ബോട്ട്സ്വാന ക്രിക്കറ്റ് അസോസിയേഷന്‍) ചീഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പിഎന്‍ജിയുടെ റിച്ചാര്‍ഡ് ഡണിനേയും ജെര്‍മനിയുടെ വിഗ്നേഷ് ശങ്കരനേയും പരാജയപ്പെടുത്തിയാണ് ദാമോദര്‍ കമ്മിറ്റിയിലെത്തിയത്.

പ്രതീക്ഷിച്ചതുപോലെ റിച്ചാര്‍ഡ് ഡണും സുമോദ് ദാമോദറും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. സുമോദ് 20 വോട്ടുകളും റിച്ചാര്‍ഡ് 19 വോട്ടുകളും കരസ്ഥമാക്കിയപ്പോള്‍ വിഗ്നേഷ് ശങ്കരന് 2 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. സെപ്തംബര്‍ 12 ന് തുടങ്ങിയ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് അവസാനിച്ചത്. മുന്‍പ് മൂന്നുതവണയാണ് സുമോദ് ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

1993 ല്‍ സാംബിയയില്‍ നന്ന സോണ്‍ 6 ടൂര്‍ണമെന്റില്‍ ബോട്ട്്‌സ്വാന നാഷണല്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിട്ടായിരുന്നു സുമോദ് ദാമോദറിന്റെ അരങ്ങേറ്റം. പിന്നീട് സോണ്‍ 6 കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1997 ല്‍ ദേശിയ ടീമിനെ പ്രതിനിധീകരിച്ചു. 1998 ല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന് ഭരണതലത്തിലേക്ക് സുമോദ് ചുവടുമാറ്റി.

1998 മുതല്‍ ബോട്ട്സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ഓഫ് ഫിക്സ്ചേഴ്സ് ആന്റ് പബ്ലിസിറ്റിയായി പ്രവര്‍ത്തിച്ചു. ഇതിന് പുറമെ, 11 വര്‍ഷത്തോളം തുടര്‍ച്ചയായി (1999 മുതല്‍ 2010 വരെ) ഗബൊറോണ്‍ ക്രിക്കറ്റ് ക്ലബ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

2003 ല്‍ ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫിനാന്‍സ് ഡയറക്ടറായി അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. അതേ വര്‍ഷം തന്നെ ബാര്‍ലോവേള്‍ഡ് -ബിഎന്‍എസ്സി സ്പോര്‍ട്ട് അവാര്‍ഡിന്റെ ‘നോണ്‍ സിറ്റിസണ്‍ സ്പോര്‍ട്ട്സ് അവാര്‍ഡ്’ ലഭിച്ചിട്ടുണ്ട്.ചങ്ങനാശ്ശേരി സ്വദേശിയും മന്നത്ത് പത്മനാഭന്റെ ചെറുമകളുമായ ലക്ഷ്മി മോഹന്‍ സുമോദ് ആണ് ഭാര്യ. സിദ്ധാര്‍ഥ് ദാമോദര്‍ , ചന്ദ്രശേഖര്‍ ദാമോദര്‍ എന്നിവരാണ് മക്കള്‍.

Be the first to comment

Leave a Reply

Your email address will not be published.


*