ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇന്ത്യ ഉയര്‍ത്തിയ 515 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്ങ്‌സ് 284 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ വിജയം സ്വന്തമാക്കി. വിജയത്തോടെ രണ്ട് മാച്ചുകളുള്ള സീരീസില്‍ ഇന്ത്യ മുന്നിലെത്തി. 158-4 എന്ന നിലയിലായിരുന്നു മൂന്നാം ദിനം മത്സരം അവസാനിപ്പിച്ചത്. ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ 357 റണ്‍സാണ് ബംഗ്ലാദേശിന് വിജയിക്കാന്‍ ആവശ്യമായിരുന്നത്. എന്നാല്‍ നാലാം ദിനം 128 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ ബംഗ്ലാദേശ് തകരുകയായിരുന്നു.

ആര്‍ അശ്വിന്റെ റെക്കോര്‍ഡ് പ്രകടനം ഇന്ത്യന്‍ വിജയത്തിന്റെ മാറ്റ് കൂട്ടി. ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഇന്‍ ബോളിങ്ങ് നിരയുടെ കുന്തമുനയാവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ( 522)രണ്ടാമത്തെ താരമായി അശ്വിന്‍ മാറി. ഇതിന് പുറമെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ 5 വിക്കറ്റ് നേട്ടങ്ങള്‍ (37), ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ 10 വിക്കറ്റ് നേട്ടങ്ങള്‍. ലോകത്തിലെ ഏറ്റവും വേഗത്തില്‍ 250, 300, 350 വിക്കറ്റുകള്‍ തികച്ച താരം എന്നീ നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കി. അശ്വിന്‍ തന്നെയാണ് മത്സരത്തിലെ താരം.

മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നജ്മുള്‍ ഷാന്റോയും (51) ഷാക്കിബ് അല്‍ ഹസനുമായിരുന്നു (5) ക്രീസില്‍. സാക്കിര്‍ ഹസന്‍ (33), ശദ്മാന്‍ ഇസ്ലാം (35), മൊമീനുല്‍ ഹഖ് (13), മുഷ്ഫിഖുര്‍റഹീം (13) എന്നിവര്‍ മൂന്നാംദിനംതന്നെ പുറത്തായിരുന്നു. ഈ കൂട്ടുകെട്ട് പൊളിച്ചായിരുന്നു അശ്വിന്‍ ഇന്നത്തെ ഇന്ത്യന്‍ മുന്നേറ്റത്തിന് തുടക്കമിട്ടത്. 25 റണ്‍സോടെ ഷാക്കിബ് ആദ്യം മടങ്ങി. എട്ടാമനായാണ് നജ്മുല്‍ ഹുസൈന്‍ നാലാം ദിനം പുറത്തായത്. ലിറ്റണ്‍ ദാസ് (1), മെഹിദി ഹസന്‍ മിറാസ് (8), തസ്‌കിന്‍ അഹ്‌മദ് (5) എന്നിവരും മടങ്ങിയതോടെ മത്സരം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.

രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തിലായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*