പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍

തിരുവനന്തപുരം : പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍. അന്‍വറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിട്ടില്ല. അന്‍വര്‍ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി. അതൊന്നും അംഗീകരിക്കാന്‍ കഴിയാത്ത സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

അന്‍വര്‍ കള്ളപ്രചാരണം നടത്തുന്നു. മലപ്പുറം ജില്ലാസെക്രട്ടറി കാക്കിയിട്ട ആര്‍എസുഎസുകാരമാണെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാളുടെ മകന് ചേര്‍ന്നതല്ല ഈ പരാമര്‍ശങ്ങള്‍. അന്‍വറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് അന്‍വര്‍ പറഞ്ഞ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അന്‍വറിന് പാര്‍ട്ടി വലിയ പിന്തുണ നല്‍കി. കാത്തിരിക്കാമായിരുന്നു. ഒരു ആവശ്യത്തോടും പിന്‍തിരിഞ്ഞ് നിന്നിട്ടില്ല. ഒരാഴ്ച്ചകൂടി കാത്തിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് അന്‍വറിന്റെ ശ്രമം. ആര്‍എസ്എസ് ചാരനാണെന്ന പ്രചാരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ പൊളിക്കാനാണ് ശ്രമം. യുഡിഎഫ് അജണ്ട അന്‍വര്‍ നടപ്പിലാക്കുകയാണെന്നും എ കെ ബാലന്‍ ചൂണ്ടികാട്ടി.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലെ ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യത്തോട്, ‘പണ്ട് എംവി രാഘവന്റെയും കെപിആറിന്റെയും ഗൗരി അമ്മയുടെയും കൂടെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഒടുക്കം ചെങ്കൊടി പുതപ്പിക്കണം എന്നാണ് അവരും പറഞ്ഞത്. ആ ബോധ്യം അന്‍വറിന് ഉണ്ടാവുമോയെന്ന് അറിയില്ല. 

പാര്‍ട്ടി അംഗം അല്ലല്ലോ. അതൊരു തൊഴിലാളി വര്‍ഗ ബോധ്യമാണ്. പാര്‍ട്ടിയെ പിന്നില്‍ നിന്നും ചതിക്കാനും കുത്താനും ശ്രമിച്ച എല്ലാവരുടെയും അവസാനം ദയനീയമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ മരിക്കാനാണ് അവരെല്ലാം ആഗ്രഹിച്ചത്’, എന്നും എ കെ ബാലന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*