പ്രീസീസൺ പോരിൽ ലിവർപൂളിനെ ഞെട്ടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. മടക്കമില്ലാത്ത 4 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ കീഴടക്കിയത്. ജേഡൻ സാഞ്ചോ, ഫ്രെഡ്, ആന്തണി മാർഷ്യൽ, ഫക്കുണ്ടോ പെല്ലിസ്ട്രി എന്നിവരാണ് മാഞ്ചസ്റ്ററിൻ്റെ സ്കോറർമാർ. പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ കീഴിലെ യുണൈറ്റഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
12ആം മിനിട്ടിൽ തന്നെ യുണൈറ്റഡ് ലീഡെടുത്തു. ബ്രൂണോ ഹെർണാണ്ടസ് നൽകിയ ക്രോസ് ക്ലിയർ ചെയ്യാൻ ലിവർപൂൾ പ്രതിരോധം പരാജയപ്പെട്ടു. അവസരം മുതലെടുത്ത സാഞ്ചോ നിഷ്പ്രയാസം ലക്ഷ്യം ഭേദിച്ചു. 30ആം മിനിട്ടിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. യുണൈറ്റഡിൻ്റെ ഒരു ആക്രമണം ലിവർപൂൾ പൊളിച്ചെങ്കിലും പന്ത് ക്ലിയർ ചെയ്യാൻ അവർക്ക് സാധിച്ചില്ല. പന്ത് ലഭിച്ച ഫ്രഡ് അലിസണിൻ്റെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് ഗോളടിക്കുകയായിരുന്നു. 32ആം മിനിട്ടിൽ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. മാർഷ്യലിൻ്റെ ഒരു തകർപ്പൻ ഗോളാണ് യുണൈറ്റഡിൻ്റെ ലീഡ് വർധിപ്പിച്ചത്.
രണ്ടാം പകുതിയിൽ യുണൈറ്റഡ് യുവതാരങ്ങളെ അണിനിരത്തിയപ്പോൾ ലിവർപൂൾ സൂപ്പർ താരങ്ങളെ കളത്തിലിറക്കി. എന്നാൽ, 77ആം മിനിട്ടിൽ ഒരു കൗണ്ടറിലൂടെ ഫക്കുണ്ടോ പെലിസ്ട്രി യുണൈറ്റഡിന്റെ നാലാം ഗോൾ നേടി.
Be the first to comment