വായ്പ ചെലവ് കുറയുമോ?, പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ; ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാപനം ഇന്ന്

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനം ഇന്ന്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി പലിശനിരക്ക് കുറച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനം നടത്തുമോ എന്ന പ്രതീക്ഷയിലാണ് വിപണി. ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്.

റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെയെങ്കിലും കുറവ് വരുത്തിയേക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള ആദ്യ ധന നയ യോഗമാണിത്. ആദായ നികുതിയില്‍ നല്‍കിയ വമ്പന്‍ ഇളവിന് ശേഷം റിപ്പോ കൂടി കുറയ്ക്കുകയാണെങ്കില്‍ സാധാരണക്കാരുടെ വായ്പ ചെലവ് കുറയും.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*