പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം രൂപ കയ്യില്‍ വാങ്ങി. തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴി സിപിഐഎം നേതാവിന് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നല്‍കിയെന്നും അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.

വിവിധ പാര്‍ട്ടിക്കാരുടെ തെരഞ്ഞെടുപ്പ് ഫണ്ടര്‍ കൂടിയാണ് അനന്തുവെന്ന സൂചന ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ക്കൊക്കെയാണ് താന്‍ പണം നല്‍കിയത് എന്നതിന്റെ വിശദാംശങ്ങള്‍ പ്രതി പൊലീസിനോട് പറഞ്ഞത്. പ്രമുഖരെ കുടുക്കുന്ന ചില ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകളും വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസ് കണ്ടെടുത്തതായാണ് സൂചന.

തെളിവുകള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ പലതും ക്ലൗഡ് സ്റ്റോറേജിലാണ് സൂക്ഷിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ കോള്‍ റെക്കോര്‍ഡിങ്ങുകളും ,വാട്‌സ്ആപ്പ് ചാറ്റുകളും ക്ലൗഡ് സ്‌റ്റോറേജിലുണ്ട് എന്ന് അനന്തു കൃഷ്ണന്‍ പറയുന്നു. എല്ലാ ഉന്നതരും പെടട്ടേ എന്ന് അനന്തു തങ്ങളോട് പറഞ്ഞതായും പൊലീസ് അറിയിച്ചു. പൊലീസ് സീല്‍ ചെയ്ത സ്ഥാപനങ്ങള്‍ തുറന്നു പരിശോധിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*