രാജ്യത്ത് ഏറ്റവും കൂടുതല്‍ സിപിഎം അംഗങ്ങള്‍ കണ്ണൂരില്‍; 33 ശതമാനം സ്ത്രീകള്‍

തിരുവനന്തപുരം: ചെങ്കോട്ടയെന്നാണ് കണ്ണൂരിന്റെ വിളിപ്പേര്. രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കുടുതല്‍ അംഗങ്ങളുള്ള ജില്ലയെന്ന നേട്ടം വീണ്ടും കണ്ണൂര്‍ ജില്ലയ്ക്ക്. 18 ഏരിയാ കമ്മറ്റികളിലും, 249 ലോക്കല്‍ കമ്മറ്റികളിലും, 4421 ബ്രാഞ്ചുകളിലുമായി 65,550 അംഗങ്ങളാണ് ജില്ലയില്‍ സിപിഎമ്മിനുള്ളത്. പാര്‍ട്ടി അംഗങ്ങളില്‍ 33 ശതമാനവും സ്ത്രീകളാണ്. മറ്റൊരു ജില്ലയ്ക്കും കൈവരിക്കാനാകാത്ത നേട്ടമാണിത്. 2019വരെ രാജ്യത്ത് ഏറ്റവും അധികം പാര്‍ട്ടി അംഗങ്ങളുള്ള ജില്ല പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയായിരുന്നു.

കണ്ണൂരില്‍ രണ്ട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ സ്ത്രീകളാണ്. 242 ബ്രാഞ്ച് സെക്രട്ടറിമാരും സ്ത്രീകളാണ്. ഇതുകൂടാതെ സിപിഎമ്മിന്റെ മറ്റുവര്‍ഗ ബഹുജന സംഘടനകളിലായി 29.51 ലക്ഷം അംഗങ്ങളുണ്ട്. 2022 മുതല്‍ 2025 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ വര്‍ഗ ബഹുജന സംഘടനകളിലായി ഒന്നരലക്ഷത്തോളം അംഗങ്ങളുടെ വര്‍ധനവാണ് ഉണ്ടായത്. 81 തദ്ദേശസ്വയം ഭരണം സ്ഥാപനങ്ങളിലായി ഒരോ ഇടത്തും ചുരുങ്ങിയത് സിപിഎമ്മിന് മൂന്ന് വീതം ലോക്കല്‍ കമ്മറ്റികളുണ്ട്. ചിലയിടങ്ങളില്‍ ഇത് അഞ്ചാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാര്‍ട്ടിയിലെത്തിയ പുതിയ അംഗങ്ങളുടെ എണ്ണം 3862 ആണ്. പുതുതായി174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മറ്റികളും രൂപികരിച്ചു.

കഴിഞ്ഞ സമ്മേളനക്കാലയളവിന് ശേഷം മുസ്ലീം സമുദായത്തില്‍ നിന്നായി 317 പേര്‍ പാര്‍ട്ടി അംഗങ്ങളായി. ജില്ലയിലാകെ മുസ്ലീം അംഗങ്ങളുടെ എണ്ണം 3654 ആണ്. പുതുതായി എത്തിയ 80 പേര്‍ ഉള്‍പ്പടെ ജില്ലയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നായി 2627 അംഗങ്ങളാണ് ഉള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്നായി 3533 അംഗങ്ങളും പട്ടിക വര്‍ഗവിഭാഗതതില്‍ നിന്നായി 1233 അംഗങ്ങളുമാണ് ഉളളത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ സിപിഎമ്മിലെത്തിയത് 2021ലാണെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ സജീവമല്ലാത്ത അംഗങ്ങള്‍ പോലും ഇപ്പോള്‍ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*