
വാഷിങ്ടൺ: പാക് വംശജനും മുസ്ലിമും ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎസ് സുപ്രീംകോടതിയെ സമീപിച്ച് ഭീകരാക്രമണക്കേസ് പ്രതിയും പാകിസ്താന്‍ വംശജനുമായ തഹാവുര്‍ റാണ.
ദേശീയ, മത, സാംസ്കാരിക വിരോധംമൂലം റാണയെ അപകടകരമായ ഒരു അവസ്ഥയിലേക്ക് തള്ളിയിടാൻ ആവില്ലെന്നാണ് ഇയാൾക്ക് വേണ്ടി ഹാജരായ നിയമസംഘം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെ വിവേചനത്തോടെ നോക്കിക്കാണുന്നുവെന്ന 2023-ലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടും ഇവർ ഉദ്ധരിച്ചു. എന്നാൽ, ഈ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യ രംഗത്തെത്തി.
തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറാൻ അമേരിക്കൻ കോടതി നേരത്തെ ഉത്തരവിട്ടതിന്‍റെ പശ്ചാത്തത്തലത്തിൽ അവസാന വഴിയാണ് ഈ അപ്പീൽ. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും ഇയാളെ കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
റാണയെ കൈമാറുക എന്നത് ഏറെ കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലോസ് ആഞ്ജലിസിലെ മെട്രോപൊളിറ്റൻ ജയിലിൽ കഴിയുകയാണ് നിലവിൽ റാണ.
Be the first to comment