
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇനി കഴകം ജോലിക്ക് ഇല്ലെന്ന് ജാതിവിവേചനം നേരിട്ട വി എ ബാലു. ഇക്കാര്യം അറിയിച്ച് ദേവസ്വം അധികൃതർക്ക് കത്ത് നൽകുമെന്നും ബാലു പറയുന്നു.
എന്നാൽ വി എ ബാലുവിന് കഴകക്കാരനായി തുടരാനുള്ള സാഹചര്യം ദേവസ്വം ഒരുക്കുമെന്നാണ് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപിയുടെ ഉറപ്പ്.
അതിനിടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന പരാതി തന്ത്രി കുടുംബം തള്ളി. കഴകം നിയമനം ദേവസ്വം ചട്ടങ്ങൾ മറികടന്നെന്ന് ദേവസ്വം ഭരണസമിതിയിലെ തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് വ്യക്തമാക്കി.
അതേസമയം കഴകം ജോലിയ്ക്ക് എത്തിയ യുവാവിനെ തന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റിയതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്.വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ പ്രതിഷേധം രേഖപെടുത്തി കഴിഞ്ഞു. എന്നാൽ നിലവിൽ ഉയർന്ന വിവാദങ്ങളെ തള്ളുകയാണ് തന്ത്രി കുടുംബം. ക്ഷേത്രവിശ്വാസികളെ ഭിന്നിപ്പിക്കാൻ ഉള്ള പ്രചാരണമാണ് നടക്കുന്നതെന്നും കഴകം നിയമനം ദേവസ്വം ചട്ടങ്ങൾ മറികടന്നെന്നും തന്ത്രികുടുംബാംഗങ്ങൾ പ്രതികരിച്ചു. കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ട് നടത്തിയ നിയമനമാണ് ഇപ്പോഴത്തെതെന്ന് ദേവസ്വം ഭരണസമിതിയിലെ തന്ത്രിപ്രതിനിധി പറഞ്ഞു. ജാതി വ്യവസ്ഥയിലെ വിവേചനം അല്ല കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉള്ളതെന്നും നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് വിശദീകരിച്ചു.
Be the first to comment