
തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിന്‍റെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിലാണ്. അള്‍ട്രാ വയലറ്റ് സൂചിക 10 ആണ് രേഖപ്പെടുത്തിയത്. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന ഓറഞ്ച് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടാതെ, ചങ്ങനാശേരി (9), ചെങ്ങന്നൂര്‍ (9), പൊന്നാനി (9), തൃത്താല (8) എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും കളമശേരി (7), വിളപ്പിൽശാല (7), ബേപ്പൂർ (7), ഒല്ലൂർ (6), മാനന്തവാടി (6) എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അള്‍ട്രാ വയലറ്റ് സൂചിക 6 മുതൽ 7 വരെയെങ്കിൽ യെലോ അലർട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലർട്ടും 11നു മുകളിലേങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
Be the first to comment