
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ജഡ്ജിയിൽ നിന്ന് റിപ്പോർട്ട് തേടിയ സുപ്രീംകോടതി നടപടികൾ ആരംഭിച്ചു. ജഡ്ജിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ് ഒരു മുറിയിൽ വൻതോതിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത പണം ആണെന്ന് മനസിലാക്കിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചു. യശ്വന്ത് വര്‍മ്മയോട് വിഷയത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിരുന്നു.
അതേസമയം,യശ്വന്ത് വര്‍മ്മ സ്വയം രാജിവെച്ചില്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയും രണ്ട് ഹൈക്കോടതി ജഡ്ജിമാരുമടങ്ങുന്ന അന്വേഷണ സമിതി രൂപീകരിച്ച തുടർനടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചിരുന്നു.
കോൺഗ്രസ് നേതാവ് ജയറാം രമേശ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.
Be the first to comment