
ആശ വർക്കർ മാരുടെ താല്പര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാർ ആണ് കേരളത്തിലേതെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നത്.
നിങ്ങൾക്ക് അത് അന്വേഷിച്ചു നോക്കാം.കേരളത്തിൽ ആശാവർക്കർമാർ സമരം നടത്തേണ്ട സാഹചര്യമില്ല. ആശവർക്കർമാരുടെ താൽപര്യം സംരക്ഷിക്കാൻ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സർക്കാർ ആണ് കേരളത്തിൽ.
ആശാവർക്കർമാർ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്ത് ധാരണ ഉണ്ടാക്കിയ ശേഷം പെട്ടെന്നൊരു ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങുന്ന അവസ്ഥയാണ്. അനാവശ്യ സമരം സൃഷ്ടിച്ച് കേരളത്തിലെ അന്തരീക്ഷത്തെ തകർക്കാനുള്ള ചില ശക്തികളുടെ ശ്രമമാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
സമരത്തിൽ പങ്കെടുക്കുന്നവരിൽ പലരും ആശാവർക്കർമാർ അല്ല. ചില ബാഹ്യ ശക്തികളുടെ വലതുപക്ഷ സംഘടനകളുടെ വർഗീയ സംഘടനകളുടെ തീവ്രവാദി ഗ്രൂപ്പുകളുടെ വലയത്തിൽ അകപ്പെട്ടാണ് സഹോദരിമാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം നടത്തിച്ചത്.
സമരത്തിന് വേണ്ടിയിട്ടാണോ ഈ സമരം. കോൺഗ്രസിന്റെ ദയനീയമായ തകർച്ചയുടെ ഭാഗമായിട്ടാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന്റെ സംഘടനകൾ സമരത്തിൽ ഭാഗമാകുന്നില്ല. കേന്ദ്രസർക്കാരിനെക്കാൾ അധികം സാമ്പത്തിക സഹായം സംസ്ഥാനം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
ആശാവർക്കർമാർ തെറ്റായിട്ടുള്ള പ്രചാരണത്തിൽ കുടുങ്ങരുത്. ഇപ്പോഴത്തെ നിലപാട് തികച്ചും തെറ്റായിട്ടുള്ളതാണ് അവരത് തിരുത്തുമെന്നാണ് പ്രതീക്ഷ. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദ ശക്തികൾ സമരത്തെ സ്വാധീനിക്കുന്നുണ്ടെന്ന് പറയുന്നത്.
അട്ടിമറികളും കുത്തിത്തിരിപ്പുകളും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാനും ശ്രമിക്കുന്ന ശക്തികളാണ് അവർ. കേന്ദ്രമന്ത്രിയും ആയിട്ടുള്ള കൂടിക്കാഴ്ചയിൽ ആരോഗ്യ മന്ത്രിയോട് തന്നെ ചോദിച്ചാൽ കാര്യങ്ങൾ മനസ്സിലാക്കാം. മന്ത്രി വരുമ്പോൾ പ്രോട്ടോക്കോളും നടപടിക്രമങ്ങളും പാലിച്ചേ വരൂ എന്നും ജയരാജൻ വ്യക്തമാക്കി.
Be the first to comment