
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നേരത്തെ ആക്രമണങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മോദി അധികാരത്തിൽ വന്നതിനുശേഷം, പുൽവാമ ആക്രമണത്തിന് 10 ദിവസത്തിനുള്ളിൽ മറുപടി നല്കാൻ സാധിച്ചു. പാകിസ്ഥാനിൽ കയറി ആക്രമണം നടത്തി. അതിർത്തികളും സൈന്യത്തെയും സംരക്ഷിക്കാൻ എപ്പോഴും തയ്യാറായ രണ്ട് രാജ്യങ്ങൾ മാത്രമേയുള്ളൂ, ഇസ്രായേലും അമേരിക്കയും. ഇപ്പോൾ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ പേര് കൂടി ഈ പട്ടികയിൽ ചേർത്തുവെന്നും അദ്ദേഹം പറഞ്ഞു
ഭീകരവാദികളോടൊപ്പം ചേരുന്ന ഇന്ത്യൻ യുവാക്കളുടെ എണ്ണം പൂജ്യമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ ബന്ധുക്കളെ സർക്കാർ ജോലികളിൽനിന്നും പിരിച്ചുവിട്ട് ശക്തമായ സന്ദേശം നൽകി. ബാർ കൗൺസിലിലടക്കം ഭീകരവാദികളുടെ ബന്ധുക്കൾ കേസ് നടപടികൾ പോലും തടഞ്ഞു. ഇത്തരം നടപടികളെല്ലാം അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പൊതു ഇടത്തിലെ കല്ലേറിൽ ആളുകൾ മരിക്കുന്ന സ്ഥിതിയിൽനിന്നും മാറി കല്ലേറ് ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അടുത്ത വർഷം മാർച്ചില് രാജ്യത്ത് നിന്നും മാവോയിസം തുടച്ചുനീക്കുമെന്നും രാജ്യസഭയിൽ അമിത് ഷാ അവകാശപ്പെട്ടു. പത്ത് വർഷത്തെ പ്രയത്നമാണിതെന്നും ഇതിനായി ഊണും ഉറക്കവും ത്യജിച്ച് പ്രയത്നിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങളെന്നും ഷാ കൂട്ടിച്ചേർത്തു.
Be the first to comment