നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. മുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് നേതാക്കളും പി.വി അന്‍വറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ പി. അന്‍വര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് നേതാക്കളും മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ നിലപാട് അറിയിച്ചു. ഇക്കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫില്‍ ഉള്‍പ്പെടെ തുടര്‍ ചര്‍ച്ചകള്‍ നടക്കും.

പി.വി അന്‍വര്‍ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രതികരണം. ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തി എന്ന് പറഞ്ഞ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ഉണ്ടായേക്കില്ല. മുന്നണിക്ക് പുറത്തുനിന്നുള്ള സഹകരണവും, പിന്നാലെ പ്രത്യേക ക്ഷണിതാവ് സ്ഥാനവും ആകും അന്‍വറിന് എന്നാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*