പഹൽഗാം ഭീകരാക്രമണം ; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ.ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരുക്കുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകും.

‘ഇന്നലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടലും ദുഃഖവും തോന്നുന്നു. നിരപരാധികൾക്ക് എതിരെയുള്ള ഈ ക്രൂര പ്രവർത്തിക്ക് നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ല ,നഷ്ടപെട്ട ജീവനുകളെ കുറിച്ചോർത്ത് ദുഃഖമുണ്ട്’.ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സ് പോസ്റ്റിൽ കുറിച്ചു. മരിച്ചവരുടെ ജീവന് പകരമായി എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാകില്ലെന്നും ,പരുക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുമെന്നും , മരിച്ചവരുടെ ഭൗതികശരീരങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മലയാളിയായ എന്‍ രാമചന്ദ്രന്‍ അടക്കം 26 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ആഭ്യന്തര മന്ത്രി അമിത് ഷാ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ച ശേഷം ഭീകരക്രമണം നടന്ന ബൈസരന്‍ സന്ദര്‍ശിച്ചു സാഹചര്യങ്ങള്‍ വിലയിരുത്തി.

ആക്രമണത്തിന്റെ ഭീതിയില്‍, നിലവില്‍ ജമ്മു കാശ്മീരില്‍ ഉള്ള വിനോദ സഞ്ചരികള്‍ നാടുകളിലേക്ക് മടങ്ങുകയാണ്. കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി നാടുകളില്‍ എത്തിക്കാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഭീകരക്രമണത്തിനെതിരെ ശ്രീനഗറില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി നടന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ത്ത് ഇന്ന് ബന്ദ് ആചരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*