കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മുതലാണ് ബാലറ്റ് പെട്ടികൾ തുറന്നുള്ള വോട്ടെണ്ണൽ ആരംഭിക്കുക. അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിലെത്തിയിട്ടുണ്ട്. അതേസമയം ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി ആന്ധ്രാപ്രദേശിലാണ്. ഇന്നലെയോടെ 68 ബാലറ്റുപെട്ടികൾ സ്ട്രോംഗ് റൂമിൽ എത്തിച്ചിരുന്നു. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.
മല്ലികാർജുൻ ഖാർഗെയും ഡോ. ശശി തരൂരുമായിരുന്നു സ്ഥാനാർത്ഥികൾ. പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിനായി 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകളാണ് രാജ്യത്തുടനീളം സജ്ജമാക്കിയിരുന്നത്. മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കളുടെ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ എഐസിസി ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഒക്ടോബർ 17-നാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത്. 95% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അടുത്ത പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ പാർട്ടിയുടെ 9,900 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തി. ിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡി കാർഡ് പോലെ, ആദ്യമായി, പ്രതിനിധികൾക്ക് ക്യുആർ കോഡുള്ള ഐഡി കാർഡ് വിതരണം ചെയ്തിരുന്നു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള 50 ഓളം പ്രതിനിധികൾക്ക് വോട്ട് ചെയ്യുന്നതിനായി ബല്ലാരിയിലെ ക്യാമ്പ് സൈറ്റിൽ ‘കണ്ടെയ്നർ’ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നു. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നെഹ്റു കുടംബത്തിന് പുറത്തേക്ക് പോകുന്നത്.
Be the first to comment