സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം.
തിരുപ്പൂരിലെ തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിർതലിംഗം. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ചിത്ര, ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും നിരന്തരം റീലുകൾ പോസ്റ്റ് ചെയ്തിരുന്നു. ഈ ശീലത്തിന്റെ പേരിൽ അമിർതലിംഗം ചിത്രയുമായി എന്നും വഴക്കിട്ടിരുന്നു. കൂടുതൽ ഫോളോവേഴ്സും കോൺടാക്റ്റുകളും നേടിയ ചിത്ര അഭിനയ ജീവിതം തുടരാൻ തീരുമാനിച്ചു. ചിത്രയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 33.3K ഫോളോവേഴ്സ് ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര, കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മടങ്ങിയെത്തി. ചടങ്ങിന് ശേഷം ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്ന ചിത്രയെ അമൃതലിംഗം തടയുകയിരുന്നു.
വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നതുമായ ചിത്രയുടെ ശീലത്തെ ചൊല്ലി ഞായറാഴ്ച രാത്രി ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് ഷാൾ ഉപയോഗിച്ച് അമൃതലിംഗം ചിത്രയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിഭ്രാന്തനായ ഇയാൾ തന്നെയാണ് മകളെ വിളിച്ചു കാര്യം പറഞ്ഞത്. ഇവർ എത്തിയപ്പോഴേക്കും ചിത്ര മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Be the first to comment