ഡല്‍ഹിയില്‍ 26കാരിയെ കാമുകന് കൊന്ന് കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചു. പ്രതിയായ അഫ്താബ് അമിന്‍ പൂനവല്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ശ്രദ്ധയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. മെയ് 18ന് ആയിരുന്നു അരുംകൊല.
കൊല്ലപ്പെട്ട ശ്രദ്ധയ്ക്കൊപ്പം താമസിക്കുകയായിരുന്നു പ്രതി. പ്രണയബന്ധം വിവാഹത്തിലെത്തിക്കാന്‍ ശ്രദ്ധ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി അഫ്താബ് പൊലീസിനോട് വെളിപ്പെടുത്തി. ഇതിനെ ചൊല്ലിയുള്ള വാക്കു തര്‍ക്കത്തിനിടെ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശ്രദ്ധയുടെ ശരീരം വെട്ടിമുറിച്ച് പല കഷണങ്ങളാക്കി. ദിവസങ്ങളോളം ഡല്‍ഹിക്ക് ചുറ്റുമുള്ള പല സ്ഥലങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചു.
ഇതിനിടെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടി ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ പൊലീസില്‍ പരാതി നല്കി. നവംബര്‍ എട്ടിന് മെഹ്റൗളി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് താന്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നും മകള്‍ മുംബൈയിലെ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും മദന്‍ പരാതിയില്‍ പറയുന്നു. അവിടെവെച്ചാണ് അഫ്താബിനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാര്‍ ബന്ധം എതിര്‍ത്തതോടെ ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറി. ഡല്‍ഹിയിലെ ഛത്തര്‍പൂരിലെ ഒരു ഫ്ളാറ്റ് ഇവര്‍ വാടകയ്ക്കെടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം മകളുടെ യാതൊരു വിവരവുമില്ലെന്നും വികാസ് പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
*യുവാവിന്റെ മൊഴികളിൽ വൈരുദ്ധ്യം.
പ്രതിയായ അഫ്താബ് അമിൻ പൂനവല്ല പ്രാഥമിക ചോദ്യം ചെയ്യലിൽ മൊഴികൾ മാറ്റിക്കൊണ്ടിരുന്നതായി മുംബൈ പോലീസ് പറഞ്ഞു. മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ ശ്രദ്ധയുമായി ഡൽഹിയിലെ ഛത്തർപൂർ ഏരിയയിൽ താമസിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ‘2022 മെയ് മാസത്തിൽ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. ശ്രദ്ധ എന്നോട് വഴക്കിട്ട് വീട്ടിൽ നിന്നും പോയി. അതിനുശേഷം അവൾ എവിടെയാണെന്ന് എനിക്കറിയില്ല,’ ചോദ്യം ചെയ്യലിൽ അഫ്താബ് പറഞ്ഞതായി പോലീസ് പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.
Be the first to comment