ഫിഫ ലോകകപ്പില്‍ ബ്രസീലിന് വിജയത്തുടക്കം. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. റിച്ചാര്‍ലിസണാണ് ബ്രസീലിന്റെ രണ്ട് ഗോളുകളും നേടിയത്.
വമ്പന്‍ ടീമുകളെ കുഞ്ഞന്‍ ടീമുകളെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇത്തവണ ലോകകപ്പില്‍ കാണാനായത്. അര്‍ജന്റീനയും ജര്‍മ്മനിയും ആദ്യ മത്സരത്തില്‍ കാലിടറി വീണതോടെ എല്ലാ കണ്ണുകളും ബ്രസീലിലേയ്ക്കായിരുന്നു. ആദ്യ പകുതിയില്‍ സെര്‍ബിയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തില്‍ സെര്‍ബിയന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുക കളിയാണ് ബ്രസീല്‍ പുറത്തെടുത്തത്. നെയ്മറും വിനീഷ്യസ് ജൂനിയറും നിരന്തരം സെര്‍ബിയയുടെ ഗോള്‍ പോസ്റ്റിലേയ്ക്ക് പാഞ്ഞുകയറി. 62-ാം മിനിട്ടില്‍ നെയ്മര്‍ നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. നെയ്മറില് നിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് തൊടുത്ത ഷോട്ട് സെര്‍ബിയന്‍ ഗോളി തട്ടിയകറ്റി. പെനാള്‍ട്ടി ബോക്സിലുണ്ടായിരുന്ന റിച്ചാര്ലിസണ് കാല് വെയ്ക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ.
73-ാം മിനിട്ടില്‍ ബ്രസീലിന്റെ വിജയമുറപ്പിച്ച റിച്ചാര്‍ലിസന്റെ മാജിക് ഗോള്‍ എത്തി. ചുവന്ന ജഴ്സികളാല്‍ ചുറ്റപ്പെട്ട് നിന്നെങ്കിലും വെറും മൂന്ന് ടച്ചുകള്‍ മാത്രമാണ് റിച്ചാര്ലിസണ് വേണ്ടി വന്നത്. സെര്‍ബിയന്‍ പ്രതിരോധത്തെയും ഗോള്‍ കീപ്പറെയും കാഴ്ചക്കാരാക്കി റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ബൈസൈക്കിൾ കിക്ക് സെര്‍ബിയന്‍ വല തുളച്ചതോടെ സെര്‍ബിയയുടെ പരാജയം ഉറപ്പായി. മത്സരത്തില്‍ മൊത്തം 22 ഷോട്ടുകളാണ് സെര്‍ബിയന്‍ പോസ്റ്റിന് നേരെ ബ്രസീല്‍ പായിച്ചത്.
Be the first to comment