കോട്ടയം: ഭക്ഷ്യവിഷബാധയെത്തുടർന്നു മരിച്ച രശ്മിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തരമായി 10 ലക്ഷം രൂപ നൽകണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭാഗത്തും മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാഗത്തും വീഴ്ച സംഭവിച്ചു.
ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കാതിരുന്നതു ഗുരുതരമായ അനാസ്ഥയാണ്. സംസ്ഥാനത്ത് 6 ലക്ഷത്തിലധികം ഹോട്ടലുകളുണ്ട്. ഇതിൽ മൂന്നിൽ ഒന്നിനു പോലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഓരോ നിയോജക മണ്ഡലങ്ങളിലുമായി 140 ഫുഡ് സേഫ്റ്റി ഓഫിസർ വേണ്ട സ്ഥാനത്തു 3 മണ്ഡലങ്ങൾക്കും കൂടി ഒരു ഓഫിസറാണു നിലവിലുള്ളത്. കേന്ദ്ര സർക്കാർ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയ 3 കോടി രൂപയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.
അക്രഡിറ്റേഷൻ ഇല്ലാത്ത മൈക്രോബയോളജി ലാബുകളാണ് സംസ്ഥാനത്തുള്ളത്. ഇത് മൂലം ടെസ്റ്റ് പോസിറ്റീവാകുന്ന കേസുകൾ പോലും കോടതിയിൽ നിലനിൽക്കില്ല. എത്ര ലാബുകൾക്ക് അക്രഡിറ്റേഷനുണ്ടന്ന് വകുപ്പ് മന്ത്രി പറയണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
Be the first to comment