രാജ്യസഭയില്‍ ഇനി സിപിഐഎമ്മിന് ‘ബ്ലോക്ക്’ ആയി നില്‍ക്കാനാവില്ല

ന്യൂഡല്‍ഹി: സിപിഐഎമ്മിന് ഇനി രാജ്യസഭയില്‍ ബ്ലോക്ക് ആയി നില്‍ക്കാനാവില്ല. അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയില്‍ ഒരു കക്ഷിക്ക് ബ്ലോക്ക് ആയി നില്‍ക്കാനുള്ള പരിഗണന ലഭിക്കുകയുള്ളൂ. കേരളത്തിലെ രാജ്യസഭ സീറ്റുകളിലൊന്ന് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ശ്രമിച്ചതോടെ അംഗങ്ങളുടെ എണ്ണം നാലായി കുറയുകയും രാജ്യസഭയിലെ പരിഗണന നഷ്ടമാവുകയും ചെയ്യും. എന്നാല്‍ അത് കാര്യമാക്കാതെയാണ് സിപിഐഎമ്മിന്റെ നീക്കം.

രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച ചെയ്ത് സിപിഐഎം. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഐഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്. ഇതോടെ ഇരുപാര്‍ട്ടികള്‍ക്കും രാജ്യസഭ സീറ്റ് ലഭിക്കും.

നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തയ്യാറായത്.

ഇന്നത്തെ സിപിഐഎം സെക്രട്ടറിയേറ്റിലാണ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. രാജ്യസഭ സീറ്റില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടി സീറ്റ് സാധാരണ സിപിഐഎം വിട്ടുകൊടുക്കാറില്ല. 2000 ത്തിൽ ആര്‍എസ്പിക്ക് രാജ്യസഭ സീറ്റ് നല്‍കിയാണ് ഇതിലൊരു മാറ്റം വന്നത്.

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തണം എന്ന നിര്‍ബന്ധം സിപിഐഎമ്മിനുണ്ടായിരുന്നു. ലോക്‌സഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല്‍ മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു.  ക്യാബിനറ്റ് പദവി നല്‍കാമെന്ന് സിപി ഐഎം വാഗ്ദാനം ചെയ്‌തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐഎം തയ്യാറായത്.

 

Be the first to comment

Leave a Reply

Your email address will not be published.


*