കോട്ടയം പള്ളിക്കത്തോട് രതീഷ് കൊലക്കേസില്‍ വഴിത്തിരിവ്

കോട്ടയം : പള്ളിക്കത്തോട്ടിൽ യുവാവിന്‍റെ കൊലപാതകത്തിൽ വഴിത്തരിവ്. അകലക്കുന്നം സ്വദേശി രതീഷ് മർദനമേറ്റ് മരണപ്പെട്ട് സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഗുഢാലോചന കുറ്റം ചുമത്തിയാണ് രതീഷിന്‍റെ ഭാര്യ എസ് സി കോളനി തെക്കേക്കുന്നേൽ വീട്ടിൽ മഞ്ജു ജോണി (34) നെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്‌തത്. പള്ളിക്കത്തോട് പാദുവ തെക്കേക്കുന്നേൽ രതീഷാണ് (42) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അകലക്കുന്നം ആലേകുന്നേൽ വീട്ടിൽ ശ്രീജിത്ത് എം ജിയെ (27) പള്ളിക്കത്തോട് പോലീസ് സംഘം അറസ്റ്റ് ചെയ്‌തിരുന്നു. രതീഷിനെ മരക്കൊമ്പ് കൊണ്ട് അതി ക്രൂരമായി അടിച്ചാണ് ശ്രീജിത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ശ്രീജിത്തിനെ പോലീസ് പിടി കൂടിയിരുന്നു.

മഞ്ജുവും പ്രതിയായ ശ്രീജിത്തും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നതായി പറയുന്നു. ഇതു സംബന്ധിച്ചു ശ്രീജിത്തും രതീഷും തമ്മിൽ തർക്കമുണ്ടായിരുന്നു. പലരും ഇത് അറിഞ്ഞതോടെ മഞ്ജു ജോലിയ്‌ക്ക് വേണ്ടി വിദേശത്തേയ്ക്ക് പോകുകയായിരുന്നു. തുടർന്നും ഇരുവരും തമ്മിൽ ഫോണിലൂടെ ഈ ബന്ധം സൂക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു.

സംഭവ ദിവസം ഒരു മരണ വീട്ടിൽ വച്ചാണ് ശ്രീജിത്ത് രതീഷിനെ കണ്ടത്. ഇത് മഞ്ജുവിനെ മെസേജ് അയച്ച് അറിയിക്കുകയും ചെയ്‌തു. എനിക്ക് അവനെ ഇഷ്‌ടമാകുന്നില്ല, ഞാൻ എന്ത് ചെയ്യണം എന്ന ശ്രീജിത്തിന്‍റെ ചോദ്യത്തിന് നീ എന്തേലും ചെയ്യ് -എന്ന മറുപടിയാണ് മഞ്ജു നൽകിയത്. ഇതോടെ രതീഷിനെ കൊലപ്പെടുത്താൻ ശ്രീജിത്ത് തീരുമാനിക്കുകയായിരുന്നു. തുടർന്ന് രാത്രിയിൽ ശ്രീജിത്ത് രതീഷിനെ കമ്പും വടിയും അടക്കം ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ശ്രീജിത്തിനെ രാത്രി തന്നെ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇത് അറിയാതിരുന്ന മഞ്ജു രാത്രി മുഴുവൻ ഇയാളുമായി ചാറ്റിങ് തുടർന്നു. കൊലപാതക വിവരം അടക്കം ശ്രീജിത്ത് മഞ്ജുവിനെ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിവരം മഞ്ജു ശ്രീജിത്തിന് മെസേജ് ചെയ്‌തു. ഈ സമയം എല്ലാം ശ്രീജിത്ത് പോലീസ് കസ്റ്റഡിയിലായിരുന്നു.

ഒടുവിൽ മഞ്ജു നാട്ടിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. മാറി നിന്ന് മാത്രം മൃതദേഹം കണ്ടാൽ മതിയെന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഒടുവിൽ ജില്ല പോലീസ് മേധാവി ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്‌തോടെയാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ കെ പി ടോംസന്‍റ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്

Be the first to comment

Leave a Reply

Your email address will not be published.


*