ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി സര്‍വേ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേഫലം. കേരളത്തിലെ 16 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 44.5 ശതമാനം വോട്ടു വിഹിതത്തോടെയാണ് സമ്പൂര്‍ണ വിജയം നേടുക. സിപിഎം നയിക്കുന്ന എല്‍ഡിഎഫിന് 31.4 ശതമാനം വോട്ടു വിഹിതമാണ് ലഭിക്കുക. എന്‍ഡിഎ 19.8 ശതമാനം വോട്ടു വിഹിതം നേടുമെന്നും സര്‍വേ ഫലം പറയുന്നു.

കേരളത്തില്‍ മറ്റു പാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ് കേരളത്തില്‍ 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. രണ്ടു സീറ്റുകളില്‍ മുസ്ലിം ലീഗും ഓരോ സീറ്റില്‍ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി പാര്‍ട്ടികളുമാണ് മത്സരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണി മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് സര്‍വേ ഫലം പ്രവചിക്കുന്നു. 30 സീറ്റും ഡിഎംകെ സഖ്യം വിജയിക്കും. എഐഎഡിഎംകെ, ബിജെപി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും സര്‍വേ ഫലം പറയുന്നു. ഡിഎംകെ മുന്നണി 54.7 ശതമാനം വോട്ടു വിഹിതം നേടും. രണ്ടാം സ്ഥാനത്ത് അണ്ണാഡിഎംകെയാണ്. അവര്‍ക്ക് 27.8 ശതമാനം വോട്ടുവിഹിതമാണ് ലഭിക്കുക. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. എന്‍ഡിഎയ്ക്ക് 10.9 ശതമാനം വോട്ടു വിഹിതം മാത്രമാകും ലഭിക്കുക. മറ്റു പാര്‍ട്ടികള്‍ക്ക് 6.8 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*