വീട്ടു പരിസരത്തെ കെട്ടിക്കിടന്ന വെള്ളത്തിൽ കൂത്താടി പെറ്റുപെരുകി; 2000 രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: കേരള പൊതുജനാരോഗ്യം 2023 നിയമം പ്രകാരം സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയിൽ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി. ഡെങ്കിപ്പനി കേസുകൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വീട്ടു പരിസരത്ത് ധാരാളമായി കൊതുകു കൂത്താടികളെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ 2000 രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം‌ ഹെൽത്ത് സൂപ്പർവൈസർ നൽകിയ പരാതിയിൽ മേലാണ് നടപടി.

ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ കൂത്താടികളെ നിർമ്മാർജനം ചെയ്യാതിരുന്നതിന് മെയ് 26 നാണ് കേസ് ഫയല്‍ ചെയ്തത്. പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 53 (1) പ്രകാരം പതിനായിരം രൂപ വരെ പിഴ ചുമത്താനുള്ള അധികാരമാണുള്ളത്. ജില്ലയില്‍ സമാനമായ രീതിയില്‍ ഒല്ലൂരും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും കേസിൽ വിധി ആയിട്ടില്ല. നേരത്തെ ഡൽഹിയിൽ കൂത്താടി നിർമ്മാർജനവുമായി സഹകരിക്കാത്തവർക്ക് പിഴയിൽ വർധനവ് വേണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുൾ പ്രകാരം ചൊവ്വാഴ്ച മാത്രം 20 പേർക്ക് എലിപ്പനി, 2 എലിപ്പനി മരണം, 37 പേർക്ക് എച്ച് 1 എൻ 1, 225 പേർക്ക് ഡെങ്കിപ്പനി, 1 ഡെങ്കിപ്പനി മരണം എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*