ഒരായിരം ചിരിയോര്‍മകള്‍ ബാക്കിവച്ച് ഇന്നസെന്റ് വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് ഒരു വർഷം

2023 മാര്‍ച്ച് 26, ഒരായിരം ചിരിയോര്‍മകള്‍ ബാക്കിവച്ച് ഇന്നസെന്റ് മലയാളികളെ വിട്ടുപിരിഞ്ഞ ദിനം. ചിരികള്‍ക്കൊപ്പം ഏതൊരുവ്യക്തിക്കും പ്രചോദനം കൂടിയായിരുന്നു തനി ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ്. കാന്‍സര്‍ രോഗത്തിന്റെ തീവ്രതയെ ചിരിയോടെ നേരിട്ട് ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രചോദനമായി ഇന്നസെന്റ്.

1948 ഫെബ്രുവരി 28 ഇരിഞ്ഞാലക്കുട താലൂക്കിലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍ തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടേയും മകനായിട്ടായിരുന്നു ഇന്നസെന്റ് ജനിച്ചത്. എട്ടാം ക്ലാസില്‍ പഠനമുപേക്ഷിച്ച ഇന്നസെന്റ് പിന്നീട് മദ്രാസിലെത്തി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി സിനിമയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ ഇന്നസെന്റ് പതിയെ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. 1972 റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉര്‍വ്വശി ഭാരതി, ഫുട്‌ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയവേഷങ്ങള്‍ ചെയ്തു.

ഇതിനിടെ കര്‍ണാടകയില്‍ തീപെട്ടികമ്പനി സ്ഥാപിച്ചെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് ഇന്നസെന്റ് തിരികെ മദ്രാസിലെത്തി. ഇതിനിടെ ആലീസിനെ ഇന്നസെന്റ് വിവാഹം ചെയ്യുകയും ചെയ്തു.

മദ്രാസിലെത്തിയ ഇന്നസെന്റ് പിന്നീട് ഡേവിഡ് കാച്ചപ്പള്ളിയെന്ന സുഹൃത്തുമായി ചേര്‍ന്ന് ശത്രു കമ്പയിന്‍സ് എന്ന പേരില്‍ നിര്‍മാണകമ്പനി ആരംഭിച്ചു. മികച്ച സിനിമകള്‍ പുറത്തിറക്കിയെങ്കിലും സാമ്പത്തികമായി നഷ്ടമുണ്ടാക്കിയതോടെ ഇന്നസെന്റ് നിര്‍മാണ കമ്പനി അവസാനിപ്പിച്ചു. അഭിനയത്തിലേക്ക് ഇറങ്ങി. ഇതേസമയം തന്നെ ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായും 1979 മുതല്‍ 1983 വരെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായും ഇന്നസെന്റ് പ്രവര്‍ത്തിച്ചിരുന്നു.

അഭിനയത്തിനും നിര്‍മാണത്തിനും പുറമെ സിനിമയില്‍ ഗായകനായും എഴുത്തുകാരനായും ഇന്നസെന്റ് എത്തി. ഗജകേസരിയോഗം, പൊന്‍മുട്ടയിടുന്ന താറാവ്, മാന്നാര്‍ മത്തായി സ്പീക്കിങ്, ഗോഡ്ഫാദര്‍, കിലുക്കം, വിയറ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല, മണിച്ചിത്രത്താഴ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ, പാപ്പി അപ്പച്ചാ , കല്യാണരാമന്‍, വെട്ടം, മിഥുനം, ഇഷ്ടം, സന്ദേശം തുടങ്ങിയ സിനിമകളിലെ അഭിനയം ഇന്നസെന്റ് എന്ന അഭിനേതാവിന്റെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തോടെ മികച്ച സംഘാടകനായും ഇന്നസെന്റ് തിളങ്ങി.

ഇതിനിടെയാണ് കാന്‍സര്‍ രോഗം ഇന്നസെന്റിനെ വേട്ടയാടിയത്. എന്നാല്‍ നിറഞ്ഞ ചിരിയോടെ ഇന്നസെന്റ് രോഗത്തിനെ നേരിട്ടു. ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന ഇന്നസെന്റിന്റെ കുറിപ്പുകള്‍ ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് രോഗത്തിനോട് പേരാടാനുള്ള ശക്തി പകര്‍ന്നു. രണ്ട് വട്ടം കാന്‍സര്‍ അദ്ദേഹത്തിനെ ബാധിച്ചെങ്കിലും രണ്ട് തവണയും ശക്തമായി അദ്ദേഹം രോഗത്തെ കീഴടക്കി.

ഇതിനിടെയാണ് 2014 ല്‍ ഇന്നസെന്റ് പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്. പിസി ചാക്കോയെ പരാജയപ്പെടുത്തിയായിരുന്നു അന്ന് ഇന്നസെന്റ് പാര്‍ലമെന്റിലേക്ക് എത്തിയത്. 2019 ല്‍ വീണ്ടും മത്സരത്തിന് ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു.

ന്യുമോണിയാബാധയെത്തുടര്‍ന്ന് 2023 മാര്‍ച്ച് 3 നാണ് ഇന്നസെന്റിനെ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് 2023 മാര്‍ച്ച് 26 ന് ഇന്നസെന്റ് അന്തരിച്ചു. ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയത്തിലെ കിഴക്കേ പള്ളിയോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ ഇന്നസെന്റിന്റെ അനശ്വര കഥാപാത്രങ്ങള്‍ കൊത്തിവെച്ച കല്ലറയില്‍ ആണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*