
സൂപ്പർ സ്റ്റാർ രജനീ കാന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തെലുങ്ക് നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജ രംഗത്ത്. നന്ദമുരി താരക രാമ റാവുവിന്റെ (എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയിലെ രജനികാന്തിന്റെ പ്രസംഗത്തെ എടുത്താണ് റോജയുടെ പ്രതികരണം. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവാണ് റോജ.
എന്‍ടിആര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും എന്നാണ് രജനികാന്ത് പ്രസംഗിച്ചത്. ആന്ധ്ര ജനതയെ സംബന്ധിച്ച് രജനികാന്ത് സൂപ്പര്‍താരമാണ്. അദ്ദേഹത്തെ എത്രയോ ഉയരത്തിലാണ് അവര്‍ കണ്ടത്. എന്നാല്‍ ഈ പ്രസംഗത്തോടെ അദ്ദേഹം വെറും സീറോയായി.
രജനികാന്ത് മാപ്പ് പറയണോ എന്ന ചോദ്യത്തിന് ആന്ധ്രയിലേക്ക് അദ്ദേഹം ഇനി വരുമെന്ന് തോന്നുന്നില്ലെന്നും ഇവിടെ തെരഞ്ഞെടുപ്പില്‍ നില്‍ക്കാനും പോകുന്നില്ലെന്നുമായിരുന്നു റോജയുടെ മറുപടി. മാപ്പ് പറയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ താല്‍പ്പര്യമാണെന്ന് റോജ പറഞ്ഞു.
താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് രജനി എപ്പോഴും പറയാറെന്നും പിന്നെ എന്തിന് അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തണമെന്നും എന്താണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നും റോജ വിമര്‍ശിച്ചു. ചന്ദ്രബാബു നായിഡുവിന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച രജനികാന്ത് ചന്ദ്രബാബു നല്‍കിയ സ്‌ക്രിപ്റ്റ് വായിക്കുകയായിരുന്നു എന്നും റോജ ആരോപിച്ചു.
Be the first to comment