നടിയെ ആക്രമിച്ച കേസ്; വിചാരണ നീളുന്നതിൽ ഇടപെട്ടു സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന്  ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

അതേസമയം ദിലീപിന്റെ  ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചമൂലമാണ് വിചാരണ വൈകുന്നതെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. ദീലീപിന്റെ അഭിഭാഷകര്‍ സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടു പോകുന്നുവെന്നും സംസ്ഥാനം കോടതിയില്‍ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്‌സാമിനേഷന്‍ നടത്തുകയാണെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കി.

എന്നാല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള വിചാരണയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി കോടതിയെ അറിയിച്ചു. ക്രോസ്  വിസ്താരം പൂര്‍ത്തിയാക്കാന്‍ വേണ്ടത് അഞ്ച് ദിവസം കൂടിയെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*