ഇത് വ്യക്തിപരമായി എനിക്കും ‘അഭിമാന നിമിഷം’; ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന

ഗഗൻയാൻ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തന്റെ വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് പ്രഖ്യാപനത്തിനായി കാത്തിരുന്നതെന്നും ലെന പറഞ്ഞു.

വ്യോമസേനയിൽ സുഖോയ് യുദ്ധവിമാനം പറത്തുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ സ്വദേശിയാണ്. പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് ബി നായർ നാഷണൽ ഡിഫൻസ് അക്കാദമി(എൻഡിഎ)യിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.

പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ പഠിക്കവേയായിരുന്നു എൻഡിഎ പ്രവേശനം.1998 ൽ ഹൈദരാബാദ് വ്യോമസേന അക്കാദമിയിൽനിന്ന് സ്വേർഡ് ഓഫ് ഓണർ നേടി. 1999 ജൂണിൽ വ്യോമസേനയിൽ അംഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.

ഗഗൻയാൻ ദൗത്യത്തിനായി നൂറു കണക്കിനുപേരെ പ്രാഥമിക ആരോഗ്യ-ശാരീരിക പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കർശന പരിശോധനകളിൽ മിക്കവരും പരാജയപ്പെട്ടു. തുടർന്നുണ്ടാക്കിയ ചുരുക്കപ്പട്ടികയിൽനിന്നാണ് പ്രശാന്ത് ഉൾപ്പെടെ നാല് വ്യോമസേനാ പൈലറ്റുമാരെ അന്തിമമായി തിരഞ്ഞെടുത്തത്.

മൂന്നുവർഷം മുൻപാണ് നാല് യാത്രികരെയും ദൗത്യത്തിനായി ഐഎസ്ആർഒ തിരഞ്ഞെടുത്തത്. ഏത് പ്രതികൂല സാഹചര്യവും നേരിടുന്നതിനായി നാല് പേർക്കും കടുത്ത ശാരീരിക-മാനസിക പരിശീലനമാണ് നൽകിയത്. റഷ്യയിലും ഇന്ത്യയിലുമായിട്ടായിരുന്നു പരിശീലനം. ആദ്യ ഘട്ട പരിശീലനം റഷ്യയിലായിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ കേന്ദ്രത്തിൽ ഒന്നരവർഷം നീളുന്നതായിരുന്നു ഈ പരിശീലനം.

ബെംഗളുരു പ്രത്യേക കേന്ദ്രത്തിലായിരുന്നു രണ്ടാംഘട്ട പരിശീലനം. ഐഎസ്‌ഐർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ പരിശീലനത്തിനൊടുവിലാണ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ രാജ്യത്തിനുമുൻപാകെ പരിചയപ്പെടുത്തിയത്. അതുവരെ ഇവരുടെ പേരുവിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാൻ ഏറ്റവും ഉചിതമായവർ എന്ന നിലയ്ക്കാണ് ദൗത്യത്തിൽ വ്യോമസേനാ പൈലറ്റുമാർക്ക് ഊന്നൽ നൽകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*