ഫോട്ടോയിൽ ഗംഭീര കോളേജ്, ചെല്ലുമ്പോൾ വാടകക്കെട്ടിടം, വ്യാജ അധ്യാപകർ; മലയാളിക്കുട്ടികളെ വലയിലാക്കാൻ ഏജൻ്റുമാർ

പ്ലസ് ടു പഠനം കേരളത്തിൽ പൂർത്തിയാക്കിയ മിക്കവരും പ്രൊഫഷണൽ കോഴ്‌സുകൾക്കും അല്ലാത്ത കോഴ്‌സുകൾക്കുമായി സമീപിക്കുന്നത് അയൽ സംസ്ഥാനങ്ങളായ കർണാടകയെയും തമിഴ്നാടിനെയുമാണ്. മലയാളി വിദ്യാർഥികൾക്കു കോളേജുകളിൽ അഡ്മിഷൻ ശരിയാക്കി തരാൻ നിരവധി ഏജന്റുമാരാണ് ഈ സംസ്ഥാനങ്ങളിലും കേരളത്തിലും പ്രവർത്തിക്കുന്നത്. ചിലർ വിശ്വസ്തരെങ്കിലും മിക്കവർക്കും നല്ല അനുഭവമല്ല ഏജന്റുമാരിൽനിന്ന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ബെംഗളുരു  ഉൾപ്പടെയുള്ള കർണാടകയിലെ വിവിധ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് ശ്രമിക്കുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളേജിനെക്കുറിച്ച് കൃത്യമായി അറിയുകയെന്നതാണ് പ്രധാനം. കോളേജ് നേരിട്ട് സന്ദർശിച്ചോ പരിചയക്കാരുടെ സഹായം തേടിയോ ഓൺലൈൻ റിവ്യൂകൾ വായിച്ചോ കൃത്യമായ നിഗമനത്തിലെത്താം. മിക്ക കോളേജുകളും അവരുടെ പ്രോസ്പെക്ടസിൽ നൽകിയിരിക്കുന്ന ഫോട്ടോകളും സൗകര്യങ്ങളെക്കുറിച്ചുള്ള വിവരണവും യാഥാർഥ്യവുമായി ബന്ധമുള്ളതാവണമെന്നില്ല. നേരിട്ടുപോയി സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതാണ് ഉചിതം.

കോളേജുകളുടെ പേര് വെച്ച് ഗൂഗിളിൽ സേർച്ച് ചെയ്‌താൽ കോളേജിന്റെ റിവ്യൂ, റേറ്റിങ്, ഫാക്കൽറ്റിയുടെ ഗുണനിലവാരം, ക്യാമ്പസിലെ  സൗകര്യങ്ങൾ, കോളേജിനെക്കുറിച്ചുള്ള പരാതികൾ തുടങ്ങിയവയൊക്കെ ലഭിക്കും. ഇവയെല്ലാം നന്നായി വിലയിരുത്തി വേണം ഈ സ്ഥാപനത്തിൽ പ്രവേശനം നേടണമോയെന്ന തീരുമാനത്തിലെത്താൻ.

ചേരാൻ പോകുന്ന കോളേജ് ഏതു സർവകലാശാലയ്ക്കു കീഴിലാണെന്നതു മനസിലാക്കുന്നതും നല്ലതാണ്. കേന്ദ്ര സർവകലാശാലകൾ, കല്പിത സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അഫിലിയേറ്റ് ചെയ്തതാകും കോളേജുകൾ. ഇവയ്ക്കു കീഴിലുള്ള കോളേജുകളിൽ പ്രവേശനം നേടുന്നതിനു പൊതു പ്രവേശന പരീക്ഷകളും  സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവേശന പരീക്ഷകളുമുണ്ടാകും. സർവകലാശാലകൾ  നിഷ്കർഷിക്കുന്ന നിശ്ചിത ശതമാനം മാർക്കുള്ളവർക്കാണു പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യത.

നിശ്ചിത ശതമാനം മാർക്കില്ലെങ്കിലും ഉദ്ദേശിക്കുന്ന കോഴ്‌സിനു തന്നെ പ്രവേശനം തരപ്പെടുത്താമെന്ന് മോഹനവാഗ്ദാനം നൽകി സമീപിക്കുന്ന ഏജന്റുമാരുടെ വലയിൽ വീഴാതിരിക്കാൻ വളരെയധികം ശ്രദ്ധ പുലർത്തണം. അങ്ങനെ കെണിയിൽ വീണാൽ നിങ്ങളുടെ പേര് കോളേജ് റജിസ്റ്ററിൽ മാത്രമേ ഉണ്ടാകൂ. ആദ്യ സെമസ്റ്റർ പരീക്ഷയ്ക്കു തയാറെടുത്തു ഹാൾ ടിക്കറ്റ് കിട്ടാതാകുമ്പോഴാകും ചതിക്കപ്പെട്ട കാര്യം നിങ്ങളറിയുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുണ്ടാകും. പണനഷ്ടവും സമയനഷ്ടവും മാത്രമാകും മിച്ചം. അതിനാൽ ഉപരിപഠനത്തിനു യോഗ്യതയുണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം അഡ്മിഷനെടുക്കാൻ ശ്രദ്ധിക്കണം.

മാർക്ക് കുറഞ്ഞ കുട്ടികളെ ലക്ഷ്യമിട്ട്  മാത്രം പ്രവർത്തിക്കുന്ന ഏജന്റുമാർ സജീവമാണ് ബെംഗളൂരുവിൽ. തട്ടിക്കൂട്ടിയ പല ട്രസ്റ്റിന്റെയും പേരിലാകും നിങ്ങൾക്ക് ഇവർ കോളേജുകളിൽ അഡ്മിഷൻ എടുത്തുതരുന്നത്. കോളേജാണെന്ന് തെറ്റിദ്ധരിപ്പിച്ചു വാടകക്കെട്ടിടത്തിൽ കൊണ്ടിരുത്തുകയും വ്യാജ അധ്യാപകർ വന്ന് ക്ലാസെടുക്കുകയും ചെയ്ത് ദിവസങ്ങളോളം കുട്ടികളെ കബളിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. സെമസ്റ്റർ പരീക്ഷ അടുത്തപ്പോഴായിരുന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും ചതി മനസിലായത്.

സാമ്പത്തികമായി പിന്നാക്കം നിക്കുന്ന കുട്ടികളെ ലക്ഷ്യം വെച്ചാണ് ഇവരുടെ തട്ടിപ്പ്. താരതമ്യേന കുറഞ്ഞ ഫീ നിരക്കിൽ പഠിക്കാമെന്നും ഹോസ്റ്റൽ ഫീ ഉൾപ്പടെ  ഈ തുകയിൽ ഉൾപ്പെടുമെന്നുമുള്ള വാഗ്‌ദാനമാണ് ഇവർ നൽകുക. ഇവരുടെ തന്ത്രത്തിൽ വീണുപോകുന്നവർ പാതിവഴിയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങേണ്ടി വരും. പോലീസിൽ പരാതി നൽകിയാലും പ്രത്യേകിച്ച് പ്രയോജനമുണ്ടാവാനിടയില്ല. സർവകലാശാലയിലേക്കു അയച്ചെന്നുപറഞ്ഞ് വിശ്വസിപ്പിച്ച നിങ്ങളുടെ സർട്ടിഫിക്കറ്റ് അലമാരയിൽനിന്ന് എടുത്തുതന്ന് അവർ തടിയൂരും.

വിദ്യാഭ്യാസ വായ്പ കിട്ടാൻ  പ്രയാസമുള്ളവർ കടം വാങ്ങിയും പലിശക്കെടുത്തുമാണ് ഏജന്റുമാർക്ക് പണം നൽകുന്നത്. നിങ്ങൾ ചേരാൻ ഉദ്ദേശിക്കുന്നത് സാമാന്യം തരക്കേടില്ലാത്ത കോളേജാണെങ്കിൽ പ്രമുഖ ബാങ്കുകൾ വിദ്യാഭ്യാസവായ്പ തരും. തട്ടിപ്പു നടത്താനായി മാത്രം പിറവി കൊള്ളുന്ന ‘കോളേജു’കളെ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ തിരിച്ചറിയാൻ സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*