ഐശ്വര്യ രജനികാന്തിന്റെ ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി

രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിൽ ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി. ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണവും വജ്രാഭരങ്ങളുമാണ് മോഷണം പോയത്. വിഷയത്തിൽ തെയ്‌നാംപേട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ ആഭരണങ്ങൾ ലോക്കറിൽ വച്ചിരുന്നതായും, വീട്ടിലെ ചില ജോലിക്കാർക്ക് അത് അറിയാമായിരുന്നതായും എഫ്‌ഐആറിൽ  പറയുന്നു. മോഷണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഐപിസി സെക്ഷൻ 381 പ്രകാരം തേനാംപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഐശ്വര്യ രജനികാന്ത് ഇപ്പോൾ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സലാമിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. 2019-ൽ തന്റെ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ വെച്ചാണ് താൻ ആഭരണങ്ങൾ അവസാനമായി കണ്ടതെന്ന് പരാതിയിൽ പറയുന്നു. വിവാഹത്തിന് ശേഷം ഇവയെല്ലാം തന്റെ കൈവശമുണ്ടായിരുന്ന ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന് ശേഷം 2021 ഓഗസ്റ്റ് 21-ന് മുൻ ഭർത്താവ് ധനുഷിന്റെ സിഐടി നഗറിലെ ഫ്‌ളാറ്റിലേക്കും, 2021 സെപ്റ്റംബറിൽ ചെന്നൈയിലെ സെന്റ് മേരീസ് റോഡിലുള്ള സ്വന്തം അപ്പാർട്ട്മെന്റിലേക്കും, 2022 ഏപ്രിലിൽ പോയസ് ഗാർഡനിലെ വസതിയിലേക്കും ലോക്കർ മാറ്റിയതായി മൊഴിയിൽ പറയുന്നു. ലോക്കറിന്റെ താക്കോൽ  സെന്റ് മേരീസ് റോഡിലെ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്നു. 

ഡയമണ്ട് സെറ്റുകൾ, പുരാതന സ്വർണാഭരണങ്ങൾ, നവരത്നം സെറ്റുകൾ, വളകൾ, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവൻ എന്നിവയാണ് മോഷണം പോയത്. താൻ വീട്ടിലില്ലാത്ത സമയത്തും സെന്റ് മേരീസ് റോഡിലെ തന്റെ അപ്പാർട്ട്‌മെന്റിൽ ഇടയ്ക്കിടെ വന്നിരുന്ന വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി, ഡ്രൈവർ വെങ്കട്ട് എന്നിവരെ തനിക്ക് സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയിൽ പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*