സിഎസ്‌ഐആര്‍-യുജിസി നെറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി ആരോപണം

ന്യൂഡല്‍ഹി : സിഎസ്‌ഐആര്‍-യുജിസി നെറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി ആരോപണം. ചോദ്യപേപ്പര്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നെന്നാണ് റിപ്പോർട്ട്. ജൂണ്‍ 25, 26, 27 തീയതികളിലായി നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിയത് ചോദ്യപേപ്പര്‍ ചോർന്ന സാഹചര്യത്തിലാണെന്ന ആരോപണം ഉയര്‍ന്നു. ഇന്നലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗ ബ എന്നിവര്‍ പങ്കെടുത്ത മാരത്തണ്‍ യോഗത്തിന് ശേഷം പരീക്ഷ മാറ്റിവെക്കാനുള്ള തീരുമാനം സ്വീകരിച്ചത്.

ജൂണ്‍ 25 മുതല്‍ 27 വരെയുള്ള നടത്താനിരുന്ന പരീക്ഷ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് എഴുതേണ്ടിയിരുന്നത്. അതേസമയം ഒഴിവാക്കാനാകാത്ത കാരണങ്ങള്‍ കൊണ്ടാണ് പരീക്ഷ മാറ്റിയതെന്നാണ് അറിയിപ്പ്. യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കി 48 മണിക്കൂറിനിപ്പുറമാണ് സിഎസ്‌ഐആര്‍-യുജിസി നെറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ന്നത്. നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സഞ്ജീവ് സിംഗ് എന്ന സഞ്ജീവ് മുഖിയക്കായി ബിഹാറില്‍ പരിശോധന നടക്കുകയാണ്. പ്രതി ഉടന്‍ പിടിയിലായും എന്നാണ് ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചത്.

നീറ്റ് പരീക്ഷാ നടത്തിപ്പിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജന്‍സിയുടെ കണ്ടെത്തല്‍. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്റ്റോര്‍ റൂമില്‍ സുരക്ഷ ഒരുക്കിയിരുന്നില്ല. പരിശോധന നടന്ന 399 കേന്ദ്രങ്ങളില്‍ 186-ലും സിസിടിവി ഉണ്ടായിരുന്നില്ല. 68 കേന്ദ്രങ്ങളില്‍ സ്‌ട്രോങ്ങ് റൂം സംവിധാനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ട്. പരീക്ഷാ ദിവസമായ മെയ് അഞ്ചിന് സന്ദര്‍ശനം നടത്തിയ ഏജന്‍സി ജൂണ്‍ 16-നാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*